ജലന്ധര്‍: പഞ്ചാബില്‍ 2017ല്‍ നൂറ് സീറ്റോടെ അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ഇപ്പോഴത്തെ പ്രകടനം നോട്ടയ്ക്കൊപ്പം. ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഷാകോട്ട് നിയമസഭാമണ്ഡലത്തിലാണ് ”ആപ്പിന്റെ” അതിദയനീയ പ്രകടനം. 2017 ല്‍ 41,010 വോട്ടു നേടിയ മണ്ഡലത്തില്‍ ഇത്തവണ ആപ്പിന്റെ സ്ഥാനാര്‍ത്ഥി രത്തന്‍ സിങ് കക്കാര്‍ കലന്‍ കിട്ടിയത് 1,900 വോട്ടു മാത്രം. നോട്ടയ്ക്ക് കിട്ടിയത് 1,268 വോട്ടുകള്‍.
കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്കെതിരെ രംഗപ്രവേശനം ചെയ്ത ആംആദ്മി പാര്‍ട്ടിയുടെ നിലനില്പ് തന്നെ ചോദ്യചെയ്യപ്പെടുകയാണ്. വ്യക്തമായ ഒരു ആദര്‍ശമോ ആശയമോ ജനത്തിനു മുന്നില്‍ വയ്ക്കാനില്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. പഞ്ചാബില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആപ്പിന്റെ പല സ്ഥാനാര്‍ത്ഥികളും മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു.
2017ല്‍ ഷാകോട്ടില്‍ ആപ്പ് സ്ഥാനാര്‍ത്ഥി മൂന്നാമതെത്തിയിരുന്നു. അന്ന് മത്സരിച്ച അമര്ജിത്ത്സിങ് തിന്‍ഡ് ഉപതെരഞ്ഞെടുപ്പ് വേളയില്‍ അകാലിദളിലെത്തി. എന്നാല്‍ മണ്ഡലത്തില്‍ ആപ്പിനുണ്ടായിരുന്ന വോട്ടുകള്‍ കോണ്‍ഗ്രസ്സിനാണ് പോയത്.
2017ല്‍ ആപ്പ് സ്ഥാനാര്‍ത്ഥികളായിരുന്ന ആദംപൂരില്‍നിന്നുള്ള ഹന്‍സ് രാജ് റാണയും ജലന്ധര്‍ കാന്തില്നിന്നുള്ള എച്ച്.എസ്. വാലിയയും അകാലിദളില്‍ എത്തി. കര്‍ത്താര്‍പൂരില്‍ മത്സരിച്ച ചന്ദന്‍ ഗ്രേവാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: