ന്യൂദല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയം സിബിഎസ്ഇ പുനരാരംഭിച്ചു. ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് നല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ. കൂടാതെ മാര്‍ക്കുകള്‍ ഒരിക്കല്‍ കൂടി തിട്ടപ്പെടുത്താന്‍ ഓരോ വിഷയത്തിനും 500 രൂപയാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ക്ക് പത്താംക്ലാസുകാര് വിഷയമൊന്നിന് നല്‍കേണ്ടത് 500 രൂപ. പന്ത്രണ്ടാം ക്ലാസിന് 700 രൂപ. ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. പേപ്പറുകളിലെ മാര്‍ക്ക് ഒരിക്കല്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താനുള്ള പരിശോധന ഇന്നലെ തുടങ്ങി.
പുനര്‍മൂല്യനിര്‍ണയം നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കുട്ടികളുടെ അവകാശം അംഗീകരിക്കണമെന്ന വാദവുമായി കോടതി ഇടപെട്ടതോടെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന മാനദണ്ഡത്തില്‍ ബോര്‍ഡ് വീണ്ടും പുനര്‍മൂല്യനിര്‍ണയം അംഗീകരിച്ചു. കൂടാതെ ഫലപ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കകം 28 ലക്ഷം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കര്‍ സംവിധാനത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നടപടികളും ഇത്തവണ പൂര്‍ത്തിയായിരുന്നു. ഡിജി ലോക്കര്‍ സുരക്ഷാ സംവിധാനത്തിലൂടെ നല്കിയതു വഴി വിദ്യാലയങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.
മൂന്നു ഘട്ടങ്ങളിലായാണ് പുനര്‍ മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യം ഉത്തരക്കടലാസിലെ മാര്‍ക്കുകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ (റീ ചെക്കിങ്) അപേക്ഷിക്കണം. അതു കഴിഞ്ഞ് അവയുടെ ഫോട്ടോ കോപ്പിക്കുള്ള അപേക്ഷ നല്‍കണം. പിന്നീടാണ് പുനര്‍മൂല്യനിര്‍ണയം.
റീചെക്കിങ്ങിനുള്ള ഫീസ് ജൂണ്‍ അഞ്ചു വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ സിബിഎസ്ഇ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. റീചെക്കിങ്ങിന് അപേക്ഷിക്കുന്നവര്‍ക്ക് ജൂണ്‍ പതിനാലിന് ഫലമറിയാം. തുടര്‍ന്ന് ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പികള്‍ക്ക് ജൂണ്‍ 15നും 16നും അപേക്ഷിക്കാം. ജൂണ്‍ ഇരുപതിന് കോപ്പികള്‍ ലഭിക്കും. അതിനു ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 21, 22 തീയതികളില്‍ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: