തിരൂര്‍: റിപ്പര്‍ മോഡല്‍ കൊലപാതകം തിരൂരിലും. മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയെ തലയ്ക്ക് കല്ലുകൊണ്ടടിച്ച് കൊന്നു. തിരൂര്‍ മാര്‍ക്കറ്റിലെ തൊഴിലാളി നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി(50) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടര്‍ന്നാണ് മരണം. രാത്രി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ് സെയ്തലവി കിടന്നിരുന്നത്. ഇന്നലെ രാവിലെ മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഇയാള്‍ കല്ലുമായി നഗരത്തിലൂടെ അലഞ്ഞുതിരിയുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എസ്ഐ സുമേഷ് സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: