മുംബൈ: ഐപില്ലിന്റെ രണ്ടാം സീസണില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ വിദേശത്തേക്ക് പണം അയച്ചതിന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും(ബിസിസിഐ) മുന്‍ ഭാരവാഹികളും 121 കോടി രൂപ പിഴയടക്കണം. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ അവിടെ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാതെ 243 കോടി രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. പിന്നീട് എസ്ബിഐയില്‍ ലയിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനും(എസ്ബിടി) പിഴ ചുമത്തിയിട്ടുണ്ട്.
വിദേശ വിനിമയ ചട്ടമുള്‍പ്പെടെ ലംഘിച്ചു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 121 കോടി പിഴയിടാന്‍ എന്ഫ്ഴ്സ്മെന്റ് ഡയറക്ട്രേറ്റ് തീരുമാനിച്ചത്. ബിസിസിഐ മുന്‍ മേധാവി എന്‍. ശ്രീനിവാസന്, ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി എന്നിവരടക്കമുള്ളവര്‍ കുറ്റക്കരാണെന്ന് ഡയറക്ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ പ്രത്യേക അക്കൗണ്ട് തുറക്കാതെയാണ് കോടികള്‍ കൈമാറിയതെന്നു ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക(സിഎസ്എ)യ്ക്കാണ് ഫണ്ട് നല്‍കിയത്.
ബിസിസിഐ 82.66 കോടി രൂപ പിഴയായി അടയ്ക്കണം. എന്‍. ശ്രീനിവാസന്(11.53 കോടി), ലളിത് മോദി(10.65 കോടി), ബിസിസിഐ മുന്‍ ട്രഷഷര്‍ എം.പി. പാണ്ഡവ്(9.72 കോടി), എസ്ബിടി(7 കോടി), എസ്ബിടിയുടെ അന്നത്തെ മാനേജര്‍(10 ലക്ഷം) എന്നിങ്ങനെയാണ് പിഴയടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: