ന്യൂദല്‍ഹി: ബിനാമി പേരില്‍ സ്വത്തും വസ്തുവകകളും സമ്പാദിച്ചവരുടെ ഉറക്കം കെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ബിനാമി സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ വരെ പാരിതോഷികം നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ബിനാമി സ്വത്ത് വകകളില്‍ നിന്നും ഉണ്ടാക്കുന്ന വരുമാനങ്ങളെക്കുറിച്ചോ അവയുടെ യഥാര്‍ത്ഥ ഉടമകളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാം. വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.
‘ബിനാമി ട്രാന്സാക്ഷന് ഇന്‍ഫോര്‍മന്റ്സ് റിവാര്‍ഡ് സ്കീം 2018’ പ്രകാരം വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള ‘ബിനാമി ഇടപാട് തടയല്‍’ യൂണിറ്റുകളിലെ ജോയിന്റ് കമ്മീഷണര്മാക്കോ അഡീഷണല്‍ കമ്മീഷണര്‍മാര്‍ക്കോ കൈമാറാം. വിദേശത്തുള്ളവര്‍ക്കും ഇത്തരം വിവരങ്ങള്‍ കൈമാറാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം ലഭിക്കും.
വിദേശത്തുള്ള ബിനാമി ആസ്തികളെക്കുറിച്ചോ കള്ളപ്പണത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ നല്കിയാല് അഞ്ച് കോടി വരെ ലഭിക്കും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വസ്തുവകകള്‍ ലേലം ചെയ്യാന്‍ 2016 ല്‍ ഭേദഗതി ചെയ്ത ‘ബിനാമി ട്രാന്സാക്ഷന്സ് (പ്രൊഹിബിഷന്‍) അമെന്‍ഡ്മെന്റ് ആക്ടില്‍’ വ്യവസ്ഥയുണ്ട്. ടാക്സ് വെട്ടിപ്പു നടത്തുന്നവരെ കുടുക്കാനും പദ്ധതി പ്രഖ്യാപിച്ചു. വിദേശത്തടക്കം വസ്തുവകകളും ആസ്തികകളും ഉള്ളവര്‍ നികുതി വെട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും.
ബിനാമി ഇടപാടുകള്‍ക്കെതിരായ നടപടികള്‍ ശക്തമാകുന്നതോടെ വസ്തുക്കള്‍ വാങ്ങുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ കുരുക്കില്‍പ്പെടും. വാങ്ങുന്ന വസ്തുവിന്റെ മുന്‍ ഉടമകളിലാരെങ്കിലും ബിനാമി ഇടപാടില്‍ പിടിയിലായാല്‍ വസ്തു വാങ്ങിയവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. അറിഞ്ഞുകൊണ്ടാണ് ഇടപാടെന്ന് വ്യക്തമായാല്‍ ബിനാമി ആക്ട് പ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരും. ബിനാമി കമ്പനികള്‍ക്ക് വായ്പ നല്‍കുന്നവരും കുടുങ്ങും.
ബിനാമി ഇടപാടുകള്‍ക്കും ബിനാമി കമ്പനികള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബിനാമി വസ്തുവകകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: