നാഗപ്പൂര്‍: ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുകളും വ്യാപകമായതോടെ എല്ലാവരും പത്രപ്രവര്‍ത്തകരായി മാറുന്നുവെന്ന് ആര്‍എസ്എസ് അഖിലാ ഭാരതീയ പ്രചാര്‍ പ്രമുഖ് (മാധ്യമ ചുമതലക്കാരന്) അരുണ്‍ കുമാര്‍. നിലവിലെ വാര്‍ത്താ പ്രചാരണ സമ്പ്രദായങ്ങളെക്കുറിച്ച് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വീണ്ടുവിചാരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിവേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാന്‍. വിശ്വസംവാദ കേന്ദ്രത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
പുതിയ സാമൂഹ്യ മാധ്യമങ്ങളുടെ വരവ് ഈ രംഗത്തെ പതിവുകള്‍ മാറ്റി. സാധാരണക്കാരുടെ മനോനില മാറ്റുന്നതരത്തില്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ ആരും തയാറാകുന്നില്ല. മാധ്യമങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ ചുറ്റിത്തിരിയുന്ന രീതി മാറ്റണം, അദ്ദേഹം പറഞ്ഞു.
നാരദമഹര്‍ഷിയോട് പത്ര പ്രവര്‍ത്തകരെ സാദൃശ്യപ്പെടുത്തുന്നതിനെ വിമര്ശിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: യഥാര്‍ഥ പത്രപ്രവര്‍ത്തകന്റെ ആത്മാവ് പുരാണ കഥാപാത്രമായ നാരദ മഹര്ഷിയിലാണ്. ഉദന്ത് മാര്‍ത്താണ്ഡ് എന്ന ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രത്തിന്റെ ആദ്യ പതിപ്പിറങ്ങിയത് നാരദ മഹര്‍ഷിയുടെ ചിത്രവുമായാണ്. പത്രം പ്രസിദ്ധീകരിച്ചത് നാരദ ജയന്തിക്കുമായിരുന്നു. അന്നാരും അതിനെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്തില്ല.
നമ്മുടെ പൈതൃക സംസ്കാരത്തെ എതിര്‍ക്കുന്ന ചിലരേ മഹര്‍ഷി നാരദനൈയും പത്രപ്രവര്‍ത്തകരേയും സാദൃശ്യപ്പെടുത്തുന്നത് എതിര്‍ക്കുന്നുള്ളു. വിദേശ അധിനിവേശത്തിനു മുമ്പ് ഭാരതം ഇല്ലായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: