കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്കെതിരെയുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം തുടരുന്നു. ബംഗാളിലെ പുരുലിയയില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ദുലാല്‍ കുമാര്‍ എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടയില്‍ ഇത് രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇയാളെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പൊലീസിന്റെ അനുമാനം.
കഴിഞ്ഞ ദിവസം പുരുലിയ സ്വദേശിയായ മറ്റൊരു യുവാവിനെയും തൃണമൂല്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. 18കാരനായ ത്രിലോചന്‍ മഹാതോയെ ആണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. മരത്തില്‍ കെട്ടിതൂക്കിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ത്രിലോചന്റെ മൃതദേഹത്തിന് സമീപത്തു നിന്നും തൃണമൂല്‍ പ്രവര്‍ത്തകരുടെ കുറിപ്പും കണ്ടെടുത്തിരുന്നു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും, നേരത്തെ തന്നെ നോട്ടമിട്ടു വച്ചതാണെന്നും ഇപ്പോഴാണ് അവസരം ലഭിച്ചതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ജീവന് ഭീഷണി നേരിട്ട ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങള്‍ അഭയം തേടി ഡല്‍ഹിയില്‍ ചെന്നതിനു പിന്നാലെയാണ് കൊലപാതകങ്ങളും നടന്നത്. ബിജെപി നേതാവ് മുകുള്‍ റോയിയുടെ വീട്ടിലാണ് നൂറോളം പഞ്ചായത്തംഗങ്ങള്‍ അഭയം തേടിയെത്തിയത്. ജീവനില്‍ ഭയന്നാണ് ഡല്‍ഹിയിലെത്തിയതെന്നും ബംഗാളിലേക്ക് തിരികെപ്പോകാനാകില്ലെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ചും നടത്തിയിരുന്നു.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും പകുതി ബൂത്തുകളും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു പോലും മറ്റ് പാര്‍ട്ടിക്കാര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആക്രമണങ്ങള്‍ക്കെതിരെ പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യാതൊരു നടപപടിയും എടുക്കാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളത്. ഇതിനെതിരെ ജനങ്ങളുടെ ഇടയില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങള്‍ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥയാണ് ഇവിടെയെന്നും ആളുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: