ന്യൂദല്‍ഹി: പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന് കെ. മുരളീധരന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയുടെ മണ്ഡലമായിട്ടു പോലും ഏറെ പിന്നിലാകാനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിധി. ഇതിനെയാണ് മുരളീധരന് പരിഹസിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം എടുത്ത് പറഞ്ഞ് ചെന്നിത്തലയ്ക്ക് നേരെ പരിഹാസ ശരം എറിഞ്ഞിരുന്നു. ചെങ്ങന്നൂരിലെ പരാജയം ഗൗരവമേറിയതാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും സമുദായം നോക്കി അധ്യക്ഷനെ നിയമിച്ചാല്‍ സമുദായത്തിന്റെ വോട്ട് പോലും കിട്ടില്ലെന്നും മുരളീധരന് ദല്‍ഹിയില്‍ പറഞ്ഞു. ഒരു സ്ഥാനത്തേയ്ക്കും തന്നെ പരിഗണിക്കേണ്ട. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ നേതാക്കളോട് ദല്‍ഹിയിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം.ഹസന്എന്നിവരോടാണ് ദല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജൂണ്‍ 6, 7 തീയതികളിലാണ് നേതാക്കള്‍ ചര്‍ച്ച നടത്തുക. ചര്‍ച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷ പദവിയിലടക്കം വന്‍ അഴിച്ചു പണി നടക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: