ന്യൂദല്‍ഹി : ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ക്ക് ഇരയായ സംഘടനയാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. എട്ടാമത് നാനാജി ദേശ്മുഖ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താന്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത് ആര്‍എസ്എസ്സിലൂടെയാണ്. ആര്‍എസ്എസ് ആണ് എന്നെ ജീവിതം എന്തെന്നും മൂല്യങ്ങള്‍ എന്തെന്നും പഠിപ്പിച്ചത്. രാജ്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കിയതും രാജ്യത്തോടും സഹജീവികളോടുമുള്ള കടമകള്‍ എന്നെ പഠിപ്പിച്ചതും ആര്‍എസ്എസ്സാണ്. മാനവികതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള അവബോധവും ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കാനുള്ള കഴിവും തനിക്ക് ലഭിച്ചത് ആര്‍എസ്എസ്സിലൂടെയാണെന്നും വെങ്കയ്യ പറഞ്ഞു.
ആര്‍എസ്എസ് പകര്ന്നുനല്കുന്നത് അച്ചടക്കവും ആത്മാഭിമാനവും സ്വാശ്രയശീലവും സ്വയംപ്രതിരോധവുമാണ്. ഒരാള്‍ മുന്‍വിധികളില്ലാതെ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ്സിനെ ഇഷ്ടപ്പെടുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ആസ്ഥാനത്ത് തൃതീയ സംഘശിക്ഷാവര്‍ഗിന്റെ സമാപനചടങ്ങില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ്കുമാര്‍ മുഖര്‍ജി പങ്കെടുക്കാനിരിക്കവെയാണ് വെങ്കയ്യ നായിഡുവിന്റെ പ്രഭാഷണമെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: