ന്യൂദല്‍ഹി : സ്വകാര്യ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വ്യാമഗതാഗതത്തിന് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ എച്ച്എന്‍ആര്‍ കമ്പനി ഡയറക്ടര്‍ രാജേന്ദ്ര ദുബെയെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ എയര്‍ ഏഷ്യ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്യാന്‍ ജൂണ്‍ ആറിന് സിബി ഐ വിളിച്ചു വരുത്തും.
എയര്‍ ഏഷ്യ വിമാന കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസിനുള്ള ലൈസന്‍സ് ലഭ്യമാക്കാന്‍ സിവില്‍ വ്യോമയാന നിയമ മാനദണ്ഡങ്ങളില്‍ തിരിമറി നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. ടോണി ഫെര്‍ണാണ്ടസിനോട് ദല്‍ഹിയിലെ സിബി ഐ ആസ്ഥാനത്തെത്തി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടപാടില്‍ ഇടനിലക്കാരനായ ദുബെയ്ക്ക് എയര്‍ ഏഷ്യ 12 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് സിബി ഐയുടെ കണ്ടെത്തല്‍. സിവില്‍ വ്യോമയാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ എയര്‍ ഏഷ്യഅധികൃതര്ക്ക് സംവിധാനമൊരുക്കിയത് ദുബെയായിരുന്നു. എയര്‍ ഏഷ്യയുടെ ഡെപ്യൂട്ടി ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ തരുമലിംഗം കനകലിംഗം തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ദുബെ 2013 മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
കൂടാതെ എയര്‍ ഏഷ്യ ഓഹരി പങ്കാളികളായ ഇസി എസ് കാര്‍ഗോയും ആര്‍ആര്‍ടി സര്വ്വീസുമായും ദുബെ സഹകരിച്ചിരുന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ എയര്‍ ഏഷ്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. സിബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇൗ കേസിലും കുറ്റാരോപിതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: