തൃശൂര്‍: ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹൈന്ദവ നേതൃ സമ്മേളനം. ക്ഷേത്ര ഭൂമിയും സ്വത്തുക്കളും കൈയടക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും തൃശൂരില്‍ ചേര്‍ന്ന നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും സ്ഥിതി ശോചനീയമാണ്. ക്ഷേത്രങ്ങളുടെ ഭരണ നിര്വഹണചുമതലകളില് നിന്ന് ഭക്തരെ അകറ്റുന്ന പ്രവണതയേറുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, കോട്ടപ്പടി മല്ലീശ്വരന് കോവില്‍, ഒറ്റപ്പാലം ചാത്തന് കണ്ടര്ക്കാവ്, പനമരം ലവകുശക്ഷേത്രം എന്നിവ സര്‍ക്കാര്‍ കൈയടക്കി. കാസര്‍കോട് മല്ലം ക്ഷേത്രം, പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം തുടങ്ങിയവ ഏതുനിമിഷവും കൈയേറുമെന്ന സ്ഥിതിയാണ്. തൃശൂരിലെ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളും ഈ ഭീഷണിയിലാണ്. സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ഹൈന്ദവ ആരാധനാലയങ്ങളേയും വിശ്വാസങ്ങളേയും അപമാനിക്കുന്ന പ്രവണത വര്‍ധിക്കുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ക്ഷേത്ര വിശ്വാസികളല്ലാത്തവര്‍ ഭരണസമിതികളില്‍ കടന്നുവന്ന് ക്ഷേത്രങ്ങളെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിയമസഭയില്‍ ടി.വി. രാജേഷ് അവതരിപ്പിച്ച സ്വകാര്യ ബില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്താത്ത ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളുടെ നിലവിലുള്ള ഭൂമികള്‍ കൂടി മറ്റാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്കുന്നു. കണ്ണൂരില്‍ ക്ഷേത്രഭൂമിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയത് ഇതിനുദാഹരണമാണെന്ന് സമ്മേളനം വിലയിരുത്തി. സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാടുകള്‍ തുടരുന്നപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സമ്മേളനം വ്യക്തമാക്കി.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.എം. ഗോപി അധ്യക്ഷനായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി ശങ്കര സുന്ദരാനന്ദ സരസ്വതി, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, കേരള പുലയ മഹാസഭ അസി. സെക്രട്ടറി പി.കെ. സുബ്രന്, വീരശൈവസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, അയ്യങ്കാളി സാംസ്കാരികസമിതി ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്, കുഡുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.കെ. വേണുഗോപാല്‍ വിശ്വകര്‍മ്മസഭ ജനറല്‍ സെക്രട്ടറി ഡോ.ഇ.വി. മനോഹരന്, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, കെ.ജി. അരവിന്ദാക്ഷന്, കെ.പി. ബാലകൃഷ്ണ പണിക്കര്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബലറാം, മലബാര്‍ ക്ഷേത്രരക്ഷാ സമിതി പ്രസിഡന്റ് സതീഷ് രാജ, വിജയന് കാരുമാത്ര, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ആചാര്യ എം.കെ. കുഞ്ഞോല്‍, വേണു.കെ.ജി. പിള്ള, പി. ശശികുമാര്‍, ഡോ.ശ്രീഗംഗ, ഈറോഡ് രാജന്, തണ്ടൂര്‍ സരസ്വതിയമ്മ അന്തര്‍ജനം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: