കര്‍ണാടകയിലും കേരളത്തില്‍ ചെങ്ങന്നൂരും നടന്ന തെരഞ്ഞെടുപ്പുകള്‍ ഒരു കാര്യം സ്ഥിരീകരിച്ചു. ഒറ്റക്ക് ജയിച്ച് ഭരിച്ച പാര്‍ട്ടികള്‍ ആ മോഹം ഉപേക്ഷിക്കണം. കൂട്ടിക്കെട്ടിയ മുന്നണിയില്ലാതെ നിവര്‍ന്ന് നില്ക്കാന് പോലും കഴിയാത്തവരാണ് ആരുടെയൊക്കെയോ ഔദാര്യത്തില്‍ മേനി നടിക്കുന്നത്. ആദ്യം കര്‍ണാടക.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് ഭരിച്ച പാര്‍ട്ടിയാണ്. 224 സീറ്റില്‍ 122 സീറ്റുനേടി ഭരണം തുടങ്ങിയ പാര്‍ട്ടി ജയിച്ചുകേറാന്‍ ഒരുപാട് അടവുകള്‍ പ്രയോഗിച്ചു. ലിംഗായത്ത് എന്ന സമുദായത്തെ ന്യൂനപക്ഷമതമാക്കി അംഗീകരിച്ചുകൊണ്ട് തീരുമാനമെടുത്തു. കര്‍ണാടക ജയിലില്‍ കിടക്കുന്ന മതതീവ്രവാദി മദനിയെപോലും ആയുധമാക്കി. പത്ത് ദിവസം പരോള്‍ നല്കി മദനിയെ കേരളത്തിലേയ്ക്കയച്ച സര്‍ക്കാര്‍ കര്‍ണാടകയിലെ മതതീവ്രവാദികളെ സ്വാധീനിക്കാന്‍ ചട്ടംകെട്ടി.
പരോളിലിറങ്ങി അന്വാറശേരിയില് തങ്ങിയ മദിനിയെക്കാണാന് ഒട്ടുമിക്ക മതതീവ്രവാദ സംഘടനാനേതാക്കളുമെത്തി. മംഗലാപുരത്തും ബെംഗളൂരുവിലും മൈസൂരിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനകളുടെ വോട്ടുറപ്പാക്കിയശേഷം പരോള്‍ റദ്ദാക്കി മദനിയോട് ജയിലിലെത്താനും നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പായതിനാല്‍ മദനിയുടെ സെക്യൂരിറ്റിക്കാരെ കര്‍ണാടകയില്‍ ആവശ്യമുണ്ടെന്ന ന്യായം പറഞ്ഞാണ് പരോള്‍ റദ്ദാക്കിയത്.
മത-ജാതി-തീവ്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല ഒന്നാം കക്ഷിപോലും ആകാനായില്ല. 78 സീറ്റു മാത്രം ലഭിച്ച കോണ്‍ഗ്രസ് 104 സീറ്റുകള്‍ നേടിയ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ 35 സീറ്റുകിട്ടിയ ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ജനവിധിയെ അട്ടിമറിച്ചു. എന്നിട്ടും ജനാധിപത്യവും മതേതരത്വവും പാടി മേനിനടിക്കുന്നു എന്നതാണ് വിചിത്രമായ വിശേഷം. ഏതായാലും കൂട്ടുമന്ത്രിസഭയാണെങ്കിലും പോണ്ടിച്ചേരിക്കുപുറമെ തെക്ക് ഒരു ഭരണ പങ്കാളിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. അതെത്രകാലം എന്ന് കാണാനിരിക്കുന്നതേയുള്ളൂ.
ചെങ്ങന്നൂര്‍ കാല് നൂറ്റാണ്ടിലധികമായി കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ജയിച്ച സിപിഎം അംഗത്തിന്റെ ചരമമാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്. സിപിഎം ഉജ്വല വിജയമെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ ഇത് കൃത്രിമ വിജയമെന്ന് സിപിഎം തന്നെ വിലയിരുത്തുന്നു. ക്രൈസ്തവ-മുസ്ലിം മതവിഭാഗങ്ങളെ ഭീതിപ്പെടുത്തി വശത്താക്കാന്‍ അവര്‍ക്കായി. 2021 ആകുമ്പോഴേക്കും ന്യൂനപക്ഷങ്ങളെ ബിജെപി ഇല്ലാതാക്കുമെന്നാണ് സിപിഎം നടത്തിയ കള്ളപ്രചരണം. ഹിന്ദുത്വം തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്നും സിപിഎം ജയിച്ചാല്‍ ബിജെപിയെ തടഞ്ഞു നിര്‍ത്തുമെന്നും വീടുവീടാന്തരം കയറി പറഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ നേതാവായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ‘സേവാസംഘം’ എന്നത് ആര്‍എസ്എസ് എന്നുപോലും പ്രചരിപ്പിച്ചു. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല എന്ന പരാതിയാണ് തോറ്റ സ്ഥാനാര്‍ത്ഥിക്ക്.
കോണ്‍ഗ്രസ്സില്‍ അതോടെ വിഴുപ്പലക്കിന്റെ കാലമായി. എല്ലാ ഗ്രൂപ്പുകാരും നല്ല അലക്കുകാരായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ പാര്‍ട്ടി പത്രവും രംഗത്തുണ്ട്.
എല്ലാ നിലയിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സര്‍ക്കാരിനോട് പകരം ചോദിക്കാനുള്ള വലിയൊരു അവസരമാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് കളഞ്ഞു കുളിച്ചത്. കേരള ഭരണത്തിന്റെ കെടുതികള്‍ സകല മാധ്യമങ്ങളിലും ആളി കത്തിയിട്ടും അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിറവത്തും നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും കണ്ട മികച്ച പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലുണ്ടായില്ല എന്നത് വളരെയേറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
പിണറായി വിജയനെപ്പോലെ ഇത്രയേറെ അണ്പോപ്പുലറും അഹങ്കാരിയുമായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ഇത്തരം ഒരു നിഷേധിയുടെ ജനവിരുദ്ധ ഭരണത്തെ തൊലിയുരിച്ച് കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കരുണാകരനോടും ഉമ്മന്‍ചാണ്ടിയോടും അന്നത്തെ പ്രതിപക്ഷം പ്രകടിപ്പിച്ച ജനവിരുദ്ധ വികാരം പിണറായിക്കെതിരെ ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
നാട്ടിലെ ക്രമസമാധാനനില തകര്‍ന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് പിണറായി ഊരുചുറ്റുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയോടും സിപിഎമ്മിനോടും ദ്വിന്മുഖ പോരാട്ടമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നടത്താനുള്ളത്. കുടുംബസംഗമം പോലുള്ള മഹത്തായ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യുഡിഎഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതട പ്രയോഗങ്ങള്‍ പയറ്റിയേ മതിയാവൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണ് എന്നാണ് വീഷണം ചോദിക്കുന്നത്.
കറവവറ്റിയ പശുവാണ് കോണ്‍ഗ്രസ.് പുല്ലും പിണ്ണാക്കും വെള്ളവും കുത്തിനിറച്ചാലും അതിന് ചുരത്താനാവില്ലെന്ന് വീക്ഷണം തിരിച്ചറിയാത്തതാണ് കഷ്ടം. കൊട്ടിഘോഷിച്ച് വിജയത്തില്‍ ആഹ്ലാദിക്കുമ്പോഴും ബിജെപി തകര്‍ന്നേ എന്നാണ് സിപിഎം പറയുന്നത്. പ്രതികൂല കാലാവസ്ഥയിലും 35000ല്‍പ്പരം വോട്ട് ബിജെപി നേടി. പക്ഷേ പശ്ചിമബംഗാളില്‍ സിപിഎം സ്വന്തമാക്കി വച്ചിരുന്ന മണ്ഡലങ്ങളില്‍ നിലയും വിലയുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയതിനെക്കുറിച്ച് മിണ്ടാട്ടമില്ല. അവിടെ രണ്ടാംസ്ഥാനത്തേയ്ക്കു ബിജെപി ഉയര്‍ന്നപ്പോള്‍ സിപിഎം പാതാളത്തിലേക്ക് താഴുകയാണ്. തെക്കോട്ടെടുത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനൊപ്പം സിപിഎമ്മും മാറിയെന്ന് സാരം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: