ഭാഷാവിശേഷം- എസ്കെ
”പ്രാചീന കവിത്രയങ്ങളുടെ കാലത്ത് കവിതകളും ഒട്ടും ജനകീയമായിരുന്നില്ല”. ഈയിടെ ഒരു പ്രഭാഷകന്‍ ഇങ്ങനെ പറയുന്നതുകേട്ടു. ‘കവിത്രയം’ എന്നാല്‍ മൂന്നു കവികള്‍. ഉദ്ദേശിക്കുന്നത് മൂന്ന് കവികളെയാണെങ്കിലും ‘കവിത്രയങ്ങള്’ എന്നേ ചില ലേഖകരും പ്രഭാഷകരും പ്രയോഗിക്കൂ. ‘കവിത്രയങ്ങള്’ ‘മുമ്മൂന്നു കവികള്‍’ ആണ്. അങ്ങനെ പ്രയോഗിക്കണമെങ്കില്‍ ആറു കവികളെങ്കിലും വേണ്ടിവരും.
”കുമാരനാശാന് മലയാളത്തിലെ ഒരു പ്രമുഖ കവിത്രയമാണ്” എന്ന് ഒരു ബിരുദ വിദ്യാര്‍ത്ഥി എഴുതിയത് ഈയിടെ വായിക്കാനിടയായി. പലേടത്തും ‘കവിത്രയ’ത്തിന്റെ സ്ഥാനം ‘കവിത്രയങ്ങള്’ കയ്യടക്കുന്നു.
ഒരു വാര്‍ത്തയില്‍ നിന്ന്:
”അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ജാള്യത കൊണ്ടാണ് അദ്ദേഹമിപ്പോള്‍ ജനാധിപത്യസംരക്ഷണത്തെക്കുറിച്ച് പറയുന്നത്”. ‘ജള’ ശബ്ദത്തില്‍ നിന്ന് ജളത, ജളത്വം, ജാള്യം എന്നിങ്ങനെ ശരിയായ മൂന്ന് രൂപങ്ങളുണ്ടാക്കാം. എന്നാല്‍ തെറ്റായ ‘ജാള്യത’യോടാണ് പലര്‍ക്കും പ്രിയം. ‘ജാള്യം’ എന്നെഴുതിയാല്‍ ‘ജാള്യത’ എന്ന് തിരുത്തുന്നവരുമുണ്ട്. ഇക്കൂട്ടര്‍ ‘ദൈന്യത്തെ’ ‘ദൈന്യത’യും ‘ഐക്യ’ത്തെ ‘ഐക്യത’യുമാക്കും. കൂടുതല്‍ പ്രചാരം ‘ജാള്യത’യ്ക്കാണ്. ഇത് ഭാഷാ സ്നേഹികള്‍ക്കെല്ലാം ‘ജാള്യ’ മുണ്ടാക്കുന്നു.
”ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം”. പ്രതിഷേധം എന്തിനെങ്കിലും എതിരെയായിരിക്കുമല്ലൊ. ഇന്ധനവിലവര്‍ദ്ധനയില്‍ വ്യാപകമായ പ്രതിഷേധം എന്നെഴുതിയാല്‍ ശക്തികുറയുമെന്ന് തോന്നിയതിനാലാകാം എതിരെ കൂടി ചേര്‍ക്കുന്നത്!
ഇന്ധനവിലവര്‍ദ്ധനക്കെതിരെ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയവരെയും ഈയിടെ കണ്ടു!
”പരിപാടിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്”.
”അവാര്‍ഡ് നിശയ്ക്ക് മുന്നോടിയായി ഒരുക്കങ്ങള്‍ തുടങ്ങി”.
ഒരുക്കത്തിന് മുന്നില്‍ എന്തിനാണീ മുന്നോടി? പരിപാടിയ്ക്കും അവാര്‍ഡ് നിശയ്ക്കും ‘ഒരുക്കങ്ങള്‍’ മതി. ‘പിന്നോടി’യായി ആരും ഒരുക്കം നടത്താറില്ലല്ലോ.
”വികലാംഗര്‍ക്കാണ് ആദ്യം മുഖ്യമന്ത്രിയെ കാണാന്‍ മുന്‍ഗണന നല്‍കുക”
ആദ്യവും മുന്‍ഗണനയും ചേരുമ്പോഴുണ്ടാകുന്ന ആവര്‍ത്തനവും അഭംഗിയും എഴുതിയ ആള്‍ക്ക് പ്രശ്നമല്ല.
”വികലാംഗര്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ ആദ്യം അവസരം നല്‍കുക”. ”വികലാംഗര്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ മുന്‍ഗണന നല്‍കുക”. അല്പം ശ്രദ്ധിച്ചാല്‍ ആവര്‍ത്തനം ഇങ്ങനെ ഒഴിവാക്കാവുന്നതേയുള്ളു.
”സത്യപ്രതിജ്ഞാവിവാദം: തര്‍ക്കം മുറുകുന്നു”. വാര്‍ത്തകള്‍ക്ക് ഇത്തരം തലക്കെട്ടുകള്‍ സാധാരണമായിരിക്കുന്നു! വിവാദവും തര്‍ക്കവും ചേരുമ്പോള്‍ മുറുക്കം കൂടുമായിരിക്കും. ഇങ്ങനെ മുറുക്കം കൂട്ടുമ്പോള്‍ ഞെരിയുന്നത് ഭാഷയാണ്.
”കോളേജ് പരിസരത്ത് വച്ച് വീണ്ടും പ്രകടനക്കാരും പോലീസും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി”.
‘തമ്മില്‍’, ‘പരസ്പരം’ ഇവയിലൊന്നുമതി. പക്ഷേ, പലര്‍ക്കും ഇവ ഇരട്ടകളാണ്. ഒന്നിനെ മാത്രം സ്വീകരിക്കാന്‍ മടി!
‘അനുഗ്രഹീതരായ’ കവികളെയും കലാകാരന്മാരെയും മാധ്യമങ്ങളില്‍ മാത്രമല്ല പ്രസംഗവേദികളിലും കാണാം. ‘അനുഗ്രഹം’ ശരിയെങ്കില്‍ അനുഗ്രഹീതനും ശരി എന്നാണ് ചിലരുടെ ഭാവം. അനുഗ്രഹം കിട്ടിയ ആള് അനുഗൃഹീതനോ അനുഗൃഹീതയോ ആണ്.
കൊലക്കെസുകള് ‘പ്രമാദ’മാക്കിയാലേ ചിലര്‍ക്കിപ്പോഴും തൃപ്തിയാകൂ. ”പ്രമാദമായ ഈ കൊലക്കേസിന്റെ വിചാരണ ആറുമാസം നീണ്ടു”. ഈ വിധമാണ് പ്രയോഗം. ‘തെറ്റ്, ഓര്‍മ്മപ്പിശക്’ എന്നൊക്കെയാണ് പ്രമാദത്തിന് അര്‍ത്ഥം. എന്നാല്‍ പലരും ‘കുപ്രസിദ്ധമായ’, ‘ശ്രദ്ധേയമായ’ എന്നീ അര്‍ത്ഥങ്ങളിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്.
‘രഘുവംശത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനത്തില്‍ ചില പ്രമാദങ്ങളുണ്ട്’ – ശരി
‘ആ വിഷയത്തില്‍ എനിക്ക് ചില പ്രമാദങ്ങള്‍ പറ്റി’ – ശരി.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പിന്കുറിപ്പ്: സ്വാഗത പ്രസംഗത്തില്‍ നിന്ന്- ”നമുക്കെല്ലാംകൊണ്ടും പ്രിയങ്കരനായ ഈ യുവ കവിയെ ഒരു കവിത്രയം എന്നു തന്നെ വിശേഷിപ്പിക്കാന്‍ എനിക്ക് ഒട്ടും മടിയില്ല”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: