കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ധീരജ് സിങ് മൊയ്റാങ്തെം കേരള ബ്ലാസ്റ്റേഴ്സില്‍. താരത്തെ സ്വന്തമാക്കിയതായി ടീം മാനേജ്മെന്റ് അറിയിച്ചു. സ്കോട്ടിഷ് ക്ലബ്ബായ മദര്‍വെല്‍ എഫ്.സി ഉള്‍പ്പെടെ വിദേശ ക്ലബ്ബുകളുടെ ഓഫറുകള്‍ നിലനില്‍ക്കെയാണ് താരം ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബൗണ്‍മൗത്ത് എഫ്.സിയിലെ പരിശീലനത്തിനു ശേഷം ധീരജ് കേരളത്തിലെത്തും.
കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി കളി തുടങ്ങിയ ധീരജ് വിദേശത്തു അവസരം ലഭിച്ചതിനെത്തുടര്‍ന്ന് ക്ലബ് വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും പരിശീലകന് ഡേവിഡ് ജെയിംസിനുമൊപ്പം പരിശീലനം നടത്തിയ ശേഷമായിരുന്നു ധീരജ് വിദേശത്തേക്കു പറന്നത്. പതിനേഴുകാരനായ ധീരജ് മണിപ്പൂര്‍ ലീഗിലൂടെയാണ് ഫുട്ബോളില്‍ അരങ്ങേറിയത്. മണിപ്പൂര്‍ ജൂനിയര്‍ ടീമിലിടം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ഫുട്ബോള്‍ എലൈറ്റ് അക്കാദമിയില്‍ അവസരം ലഭിച്ചു. ഇന്ത്യക്കായി അണ്ടര്‍ 14 ടീമിലും അണ്ടര്‍ 17 ടീമിലും കളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: