നൈസ്: റഷ്യയിലേക്ക് കിരീട മോഹവുമായി പറക്കാന്‍ തയ്യാറെടുക്കുന്ന മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. നൈസ് അലയന്‍സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തി.
അറുപത് വര്‍ഷത്തിനുശേഷം ഇതാദ്യമായി ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ ഇറ്റലിയെ സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് വരിഞ്ഞുമുറുക്കി. ആക്രമണത്തിലും പ്രതിരോധത്തിലും മുന്നിട്ടു നിന്ന ഫ്രാന്‍സ് വിജയവും സ്വന്തമാക്കി.
സാമുവല്‍ ഉംറ്റിറ്റി, അന്റോണി ഗ്രീസ് മാന്‍, ഒസ്മാനെ ഡെംബെലാ എന്നിവരാണ് ഫ്രാന്‍സിനായി വല കുലുക്കിയത്. ഇറ്റലിയുടെ ആശ്വാസ ഗോള്‍ ക്യാപ്റ്റന്‍ ലിയനാര്‍ഡോ ബോണൂസിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
ഫ്രാന്‍സ് തുടക്കത്തില്‍ തന്നെ ലീഡ് നേടി.എട്ടാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബഞ്ചമിന് നല്കിയ ക്രോസ് ഗോള്‍ പോസ്റ്റ് ലക്ഷമാക്കി എംബാപ്പെ തൊടുത്തുവിട്ടു. പക്ഷെ ഇറ്റാലിയന്‍ ഗോളി പന്ത് തട്ടിയകറ്റി. പന്ത് പിടിച്ചെടുത്ത സാമുവല്‍ അത് ഗോള്‍ വലയിലേക്ക് തിരിച്ചുവിട്ടു.
പതിനൊന്ന് മിനിറ്റുകള്‍ക്കു ശേഷം ഫ്രാന്‍സ് രണ്ടാം ഗോള്‍ കുറിച്ചു. റൊണാള്‍ഡോ മന്ഡ്രാഗോറ ഫ്രാന്‍സിന്റെ ലൂക്കാസ് ഹെര്‍നാന്‍ഡസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന് ഗോളാക്കി. ഇടവേളയ്ക്ക് മുമ്പ് ഇറ്റലി ഒരു ഗോള്‍ മടക്കി. 36-ാം മിനിറ്റില്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ബോണുസിയാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്ക് ഫ്രാന്‍സ് 2-1 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന ഫ്രാന്‍സ് 63-ാം മിനറ്റില്‍ മൂന്നാം ഗോളും നേടി. ഡെംബെലെയാണ് ലക്ഷ്യം കണ്ടത്.അടുത്ത സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് ജൂണ്‍ ഒമ്പതിന് അമേരിക്കയെ നേരിടും. ഇറ്റലി തിങ്കളാഴ്ച ഹോളണ്ടുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: