പാരീസ് : ലോക ഒന്നാം നമ്പറായ റാഫേല്‍ നദാലും ആറാം സീഡ് കെവിന് ആന്‍ഡേഴ്സണും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പ്രീ- ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഗാര്ബിന് മുഗുരുസയം മരിയ ഷറപ്പോവയും നാലാം റൗണ്ടിലെത്തി.
നിലവിലെ ചാമ്പ്യനായ നദാല്‍ മൂന്നാം റൗണ്ടില്‍ റിച്ചാര്‍ഡ് ഗാസ്ക്വറ്റിനെ 6-3, 6-2, 6-2 എന്ന സ്കോറിന് തോല്‍പ്പിച്ചു. കെവിന് ആന്ഡേഴ്സണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മിഷ സരേവയെ പരാജയപ്പെടുത്തി. സ്കോര്‍ 6-1, 7-6, 6-3, 7-6. മൂന്നാം സീഡായ മുഗുരുസ മൂന്നാം റൗണ്ടില്‍ ഓസ്ട്രേലിയയുടെ മുന്‍ റണ്ണേഴ്സ് അപ്പായ സാമന്ത സ്റ്റോസറെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-0, 6-2. മത്സരം 63 മിനിറ്റ് നീണ്ടു. അടുത്ത റൗണ്ടില്‍ ഉക്രെയ്നിന്റെ ലസിയ സുരേങ്കോയണ് മുഗുരുസയുടെ എതിരാളി. പത്തൊന്‍പതാം സീഡായ റൈബാറിക്കോവയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലസിയ നാലാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 6-2, 6-4.
അഞ്ച് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഷറപ്പോവ മൂന്നാം റൗണ്ടില്‍ ആറാം സീഡായ കരോലിന പ്ലിസ്ക്കോവയെ 6-2,6-1 ന് തോല്‍പ്പിച്ചു. ചെക്ക് താരവും എട്ടാം സീഡുമായ കിറ്റോവയെ മൂന്നാം റൗണ്ടില്‍ എസ്റ്റോണിയയുടെ അനെറ്റ് കോണ്ടാവീറ്റ് ശക്തമായ പോരാട്ടത്തില്‍ അട്ടിമറിച്ചു. സ്കോര്‍ 7-6 (8-6), 7-6 (7-4).
യുഎസ് ഓപ്പണ്‍ ചാമ്പ്യനായ സ്ലോയേന്‍ സ്റ്റീഫന്‍സിനെയാണ് പ്രീ – ക്വാര്‍ട്ടറില്‍ അനെറ്റ് നേരിടുക. ഇറ്റലിയുടെ കമില ഗിയോര്‍ഗിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് സ്റ്റീഫന്‍സ് നാലാം റൗണ്ടിലെത്തിയത്. രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച മത്സരത്തില്‍ 4-6,6-1,8-6 എന്ന സ്കോറിനാണ് സ്റ്റീഫന്‍സ് ജയിച്ചുകയറിയത്.
ഇതാദ്യമായി ഫ്രഞ്ച് ഓപ്പണില്‍ മത്സരിക്കാനെത്തിയ ബ്രിട്ടന്റെ ഒന്നാം നമ്പറായ കെയ്ല്‍ എഡ്മണ്ട് അഞ്ചു സെറ്റ് നീണ്ട് പോരാട്ടത്തിലാണ് മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയോട് അടിയറവ് പറഞ്ഞത്. പതിനെട്ടാം സീഡായ ഫോഗ്നിനി 6-3, 4-6, 3-6, 6-4, 6-4 എന്ന സ്കോറിനാണ് എഡ്മണ്ടിനെ തകര്‍ത്തത്. ക്രൊയേഷ്യയുടെ മാരിന് സിലിച്ചും അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഫോഗ്നിനി പ്രീ- ക്വാര്‍ട്ടറില്‍ എതിരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: