കൊച്ചി: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്ചാര്‍ജ് ഇന്നുമുതല്‍ പ്രാബല്യത്തിലായി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് അഞ്ചില്‍നിന്നും ആറ് രൂപയായി ഉയര്‍ന്നു. ഫാസ്റ്റ് പാസഞ്ചര്‍ എട്ട് രൂപ, സൂപ്പര്‍ഫാസ്റ്റ് 12 രൂപ, സൂപ്പര്‍ എക്സ്പ്രസ് 17 രൂപ, ഡീലക്സ് 25 രൂപ എന്നിങ്ങനെയാണ് മറ്റ് സര്‍വീസുകളുടെ വര്‍ധനവ്. എസി വോള്‍വോയ്ക്ക് 35 രൂപയായും വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്ക് ഒരു രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകളില്‍ ആദ്യത്തെ അഞ്ച് കിലോമീറ്റര്‍ വരെ മിനിമം നിരക്കായ ആറ് രൂപയ്ക്ക് യാത്ര ചെയ്യാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 58 പൈസ എന്ന തോതിലാണ് നിരക്ക്. ഫാസ്റ്റിന് 62 പൈസയും സൂപ്പര്‍ഫാസ്റ്റിന് 70 പൈസയും ഡീലക്സിന് 80 പൈസയും ലക്ഷ്വറി ബസ്സുകള്‍ക്ക് ഒരു രൂപയുമാണ് പുതിയ നിരക്ക്. എസി വോള്‍വോ സര്‍വീസുകളുടെ കിലോമീറ്റര്‍ നിരക്ക് 1.20 രൂപയായി കൂടിയിട്ടുണ്ട്.
പുതിയ ചാര്‍ജ് വര്‍ധനവ് നിലവില്‍ വന്നതോടെരാജ്യതലസ്ഥാനമായ ദില്ലി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ബസ് യാത്രാനിരക്കുള്ള സംസ്ഥാനം കേരളമായി മാറി. എങ്കിലും മിനിമം ചാര്‍ജിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍ തന്നെയാണ്. ചെന്നൈയില്‍ സിറ്റി സര്‍വീസിന് മൂന്ന് രൂപ മാത്രം ഈടാക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത് അഞ്ച് രൂപയാണ്. ഓര്‍ഡിനറി, എക്സ്പ്രസ് സര്‍വീസുകള്‍ക്കും കേരളത്തില്‍ ഉയര്‍ന്ന നിരക്കാണ് യാത്രക്കാര്‍ നല്‍കേണ്ടിവരിക.
പുതുക്കിയ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ട്രെയിനും ഇരുചക്രവാഹനങ്ങളുമാണ് ബസ് യാത്രയേക്കാള്‍ ലാഭകരം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയാന്‍ വര്‍ധനവ് കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
>> എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: