തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവിനെതിരെ തുറന്നയുദ്ധത്തിലാണ് പാർട്ടിയിലെ യുവ നേതാക്കൾ. രാജ്യസഭയിലെ പിജെ കുര്യന്റെ സീറ്റിനെച്ചൊല്ലിയാണ് റോജി ജോൺ, ഹൈബി ഈഡൻ, വിടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയ യുവ നേതാക്കൾ പ്രതിഷേധ സ്വരവുമായി രംഗത്തെത്തിയത്.
മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്ന് റോജി പറഞ്ഞു. രാജ്യസഭയെ വൃദ്ധ സദനമാക്കരുതെന്നാണ് ഹെബി ഈഡൻ തുറന്നടിച്ചത്. പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാൻ പുതിയ ഊർജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണമെന്നും ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്നും ബല്‍റാം പറയുന്നു. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് ഷാഫി പറമ്പിൽൽ വ്യക്തമാക്കി. എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലന്‍സിങ്ങ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: