ഭോപ്പാല്‍: മധ്യപ്രദേശിലെ പാര്‍ട്ടി എംപി ആര്‍എസ്എസിനെ മുക്തകണ്ഠം പ്രശംസിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആത്മാര്‍ഥത ചൂണ്ടിക്കാട്ടി അഭിനന്ദിച്ച കോണ്‍ഗ്രസ് എംപി സജ്ജന്‍സിംഗ് വര്‍മ ശീതീകരിച്ച മുറികളില്‍ സുഖിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സൂരജ്കുണ്ഡില്‍ കോണ്‍ഗ്രസ് പ്രവര്ത്തകസമിതിയോഗത്തിന്റെ രണ്ടാം ദിവസത്തിലാണ് എംപിയുടെ നടപടി വാര്‍ത്തയായത്.
ദേവാസില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് സജ്ജന്‍ സിംഗ് വര്‍മ. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ തങ്ങളുടെ സംഘടനയ്ക്കു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാകട്ടെ ശീതീകരിച്ച മുറികള്‍ക്കുള്ളില്‍ നിന്നും പുറത്തു വരുന്നതേയില്ല. നീമുച്ചില്‍ രണ്ടു ദിവസം മുമ്പ് പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം തുറന്നടിച്ചത്.
പാര്‍ട്ടി വളരെ ദുര്‍ഘടമായ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളാകട്ടെ 2013ല്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് വായ്ത്താരിയിടുന്നത്. താഴേത്തട്ടിലെ പ്രവര്‍ത്തനത്തിലേക്ക് മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങിച്ചെന്നിട്ടുണ്ടെങ്കിലും 2013 കടക്കുക എളുപ്പമല്ല. മധ്യപ്രദേശിലെ വനാന്തരങ്ങളിലേക്ക് കടന്നുചെന്ന് പ്രവര്‍ത്തിക്കാനോ ശീതീകരിച്ച മുറിക്കുള്ളില്‍ നിന്നും പുറത്തുവരാനോ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദല്‍ഹിയിലെ നേതാക്കള്‍ ഇതേക്കുറിച്ച് ആശങ്കാകുലരല്ല. അവര്‍ താന്താങ്ങളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. മധ്യപ്രദേശിന്റെ ഉള്ഭാഗങ്ങളിലേക്കിറങ്ങുന്ന കാര്യത്തില്‍ നേതാക്കള്‍ വിമുഖരാണ്. അവര്‍ക്ക് ശീതീകരിച്ച സുഖസൗകര്യങ്ങള്‍ വിടാന്‍ മടിയാണ്. ബിജെപിക്കാകട്ടെ ആര്‍എസ്എസിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട്. ആര്‍എസ്എസ് ഇല്ലായെങ്കില്‍ ബിജെപി നേതാക്കളും കോണ്‍ഗ്രസിനെ പോലെയാണ്. 2013ലേക്കുള്ള ദൗത്യം എന്താണെന്നും അതെങ്ങനെ വിജയിപ്പിക്കണമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അറിയാം, സജ്ജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: