പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ റിയാസ്, നിയാസ്, വിഷ്ണു, നിഷാദ് എന്നീ നാല് പ്രതികളെ കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അതേ സമയം കെവിന് കൊലക്കേസില്‍ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനായി തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം മുന്നില്‍കണ്ട് കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.
കെവിനെ ചാലിയേക്കരിയില്വച്ച് റോഡില്‍നിന്നു താഴേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും തെളിവെടുപ്പിനിടെ പോലീസിനു മൊഴി നല്കി. കെവിന് അവശനായിരുന്നുവെന്നും അദ്ദേഹം ഉരുണ്ട് താഴെപ്പോയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ സാമ്പത്തിക ചുറ്റുപാട് എതിര്‍പ്പിന് കാരണമായെന്നും കെവിന്റെ ഭാര്യ നീനു വ്യക്തമാക്കിയിരുന്നു. കെവിന്റെ ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയിട്ടും ബന്ധത്തില്‍ നിന്ന് പിന്‍മാറാതെയിരുന്നതായിരിക്കാം കൊലയ്ക്ക് കാരണമെന്നും നീനു മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: