ന്യൂദല്‍ഹി: ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യങ്ങള്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തള്ളി. പറയാനുള്ളത് താന്‍ നാഗ്പൂരില്‍ പറയുമെന്നും പ്രണബ് വ്യക്തമാക്കി.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് തൃതീയ സംഘശിക്ഷാവര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ ഈ മാസം ഏഴിന് മുഖ്യാതിഥിയായാണ് പ്രണബ് പങ്കെടുക്കുന്നത്. ആര്‍എസ്എസ്സിന്റെ ക്ഷണം സ്വീകരിച്ചതു മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രണബിനെതിരെ രംഗത്തു വന്നിരുന്നു.
ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടവര്‍ക്ക് പ്രണബ് ഉറച്ച മറുപടിയാണ് നല്‍കുന്നതെന്ന് ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ടു ചെയ്യുന്നു. ‘എനിക്ക് പറയാനുള്ളത് ഞാന്‍ നാഗ്പൂരില്‍ പറയും. ധാരാളം കത്തുകളും ഫോണ്‍ കോളുകളുമെല്ലാം വരുന്നുണ്ട്. പക്ഷേ അവയോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല.’ ബംഗാളി പത്രമായ ആനന്ദബസാര്‍ പത്രികയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രണബ് പറഞ്ഞു.
ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയാനാണ് പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. സി.കെ. ജാഫര്‍ ഷെരീഫ്, ജയറാം രമേശ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളാണ് ആര് എസ്എസ്സിന്റെ ക്ഷണം നിരസിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. പ്രണബിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ ഭീതിയിലും ആശങ്കയിലുമാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ഇത്തരം ആവശ്യങ്ങളോടൊന്നും പ്രതികരിക്കില്ലെന്ന നിലപാടിലാണ് മുന്‍ രാഷ്ട്രപതി.
നടപടി മതേതര മനസ്സുകളില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തീരുമാനം മാറ്റാത്ത പക്ഷം അത് അദ്ദേഹത്തിന്റെ ഇതേവരെയുള്ള രാഷ്ട്രീയ ജീവിതത്തെ അര്ത്ഥശൂന്യമാക്കുമെന്നാണ് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ ആരോപണം.
ജവഹര്‍ലാല്‍ നെഹ്റുവിനെ എതിര്‍ക്കുന്നത് നിര്‍ത്താനും അവരുടെ ഹിന്ദുരാഷ്ട്ര വാദം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മൂല്യങ്ങളെ തകര്‍ക്കുമെന്ന് ആര്‍എസ്എസിനെ ഉപദേശിക്കാനും പ്രണാബിനോട് ജയറാം രമേശ് ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നതിനൊപ്പം ദശകങ്ങളോളം പ്രണബ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉന്നതസ്ഥാനീയനായിരുന്നുവെന്നതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതേസമയം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനിഷ്ടമുണ്ടെങ്കിലും പിന്മാറേണ്ടതില്ലെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ അഭിപ്രായം. പരിപാടിയില്‍ പങ്കെടുക്കുക. ആര്‍എസ്എസ്സിന്റെ ആശയങ്ങളിലെ തെറ്റുകളെന്തെന്ന് അവരോട് വ്യക്തമാക്കുക, ചിദംബരം പറഞ്ഞു.
നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജയറാം രമേശും സി.കെ. ജാഫര്‍ ഷെരീഫും രമേശ് ചെന്നിത്തലയും പ്രണബ് മുഖര്‍ജിക്ക് കത്തയച്ചിരുന്നു. തീരുമാനത്തില്‍ നിന്നു പിന്മാറാന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം വ്യത്യസ്തമായി പ്രതികരിച്ചു. ഏതു സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കണമെന്നത് പ്രണബിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് മുഹമ്മദ് സലിം പറഞ്ഞത്.
പോകുന്നതിന്റെ ആര്‍എസ്എസ്സിന്റെ ‘ഗര്‍ഭഗൃഹ’ത്തിലേയ്ക്ക്
രാഷ്ട്രീയ ജീവിതത്തിലുടനീളം ഞങ്ങളെയെല്ലാം നയിച്ച നേതാവ് ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നുവെന്നത് അത്ഭുതകരമാണ്. ആര്‍എസ്എസ് നേതാക്കളുമായി രാഷ്ട്രപതി ഭവനിലോ ഔദ്യോഗിക വസതിയിലോ കൂടിക്കാഴ്ച നടത്തുന്നതു പോലെയല്ല ആര്‍എസ്എസ്സിന്റെ ‘ഗര്‍ഭഗൃഹത്തി’ല്‍ പോകുന്നത്- ജയറാം രമേശ്.
എതിര്‍ത്തവരെയും ആര്‍എസ്എസ് ക്ഷണിച്ചിട്ടുണ്ട്
പ്രണബിനെതിരായ വിമര്‍ശനങ്ങളെ ആര്‍എസ്എസ്സും തള്ളി. ആശയപരമായി എതിര്‍ക്കുന്നവരെ പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നിരവധി ദേശീയ നേതാക്കള്‍ അതു സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് മന്മോഹന് വൈദ്യ പറഞ്ഞു.
ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, സംഘടനയെ എതിര്‍ക്കുന്നവരും മനസ്സിലാക്കുക എന്നതാണ് കാലങ്ങളായി സ്വീകരിച്ചിട്ടുള്ള നയം. ദേശീയ വിഷയങ്ങള്‍ എതിരാളികളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്, ആശയങ്ങള്‍ കൈമാറിയിട്ടുണ്ട്. ആര്‍എസ്എസ്സിനെ നേരിട്ടു മനസിലാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടികളിലേക്ക് ക്ഷണിക്കുന്നത്.
മഹാത്മാഗാന്ധി, ഡോ.ബി.ആര്. അംബേദ്കര്‍, ജയപ്രകാശ് നാരായണന്, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയ ദേശീയ നേതാക്കള്‍ ആര്‍എസ്എസ്സിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്, മന്മോഹന് വൈദ്യ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: