പുരുലിയ: പശ്ചിമ ബംഗാളില്‍ വൈദ്യുതപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ബിജെപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി ബിജെപി. കൊലപാതകികളെ പോലീസ് സംരക്ഷിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പോലീസ് ആത്മഹത്യാ വാദം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്ദന്‍ ബസു ആരോപിച്ചു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ബിജെപി ഉന്നയിക്കുന്നു.
ദുലാല്‍ കുമാര്‍ എന്ന യുവാവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈദ്യുതപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തിനിടെ മരിച്ചനിലയില്‍ കണ്ടെത്തുന്ന രണ്ടാമത് ബിജെപി പ്രവര്‍ത്തകനായിരുന്നു ദുലാല്‍. ഇതേതുടര്‍ന്ന് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉടലെടുത്തു. ദുലാലിന്റെ ‘കൊലപാതകത്തില്‍’ ഞെട്ടല്‍ രേഖപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു. 12 മണിക്കൂര്‍ ഹര്‍ത്താലിനും ബിജെപി ആഹ്വാനം ചെയ്തു.
ഇതിനു പിന്നാലെയാണ് മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്ന് പുരുലിയ എസ്പി ആകാശ് മഗാരിയ അറിയിച്ചു. ദുലാല്‍ കുമാര്‍ മരിച്ച പുരുലിയയിലെ 20 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണത്തിലും ബിജെപി ഭരണം പിടിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവിടെ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
കുറച്ചുദിവസം മുമ്പ് ബാലറാംപൂരില് ത്രിലോചന്‍ മഹാതോ എന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവും സമാനമായ രീതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ‘ബിജെപിക്കാരനായതിനാല്‍ നിനക്കുള്ള ശിക്ഷയാണിത്’ എന്ന കുറിപ്പ് മഹാതോയുടെ ടീഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: