കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങളൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് മാസത്തിനകം അത്യാധുനിക കാത്ത് ലാബ് പ്രവര്‍ത്തനക്ഷമമാവും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചുവെങ്കിലും പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ഏതാനും മാസം പ്രവൃത്തി വൈകിയതെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
നിപ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നമ്മുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്. നിപയുടെ രണ്ടാംഘട്ടത്തിനുള്ള സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍. രണ്ടാം ഘട്ടമുണ്ടായാല്ത്തന്നെ അതിനെ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി രാമച്രന്ദന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ഉപേയാഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
ചടങ്ങില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയപാലന് മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി.ജാനകി ടീച്ചര്‍, ടി.ആര്.സുശീല, കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡംഗം ഷീബ അക്തര്‍, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ.എം.കെ.ഷാജ്, ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.പി.രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്, ഡെപ്യൂട്ടി ഡിഎംഒ ഡോ.മനോജ്, കെ.വിഗോവിന്ദന്, ആശുപത്രി മാനേജ്മെന്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: