നെറ്റിയില്‍ വലിയ ചുവന്ന പൊട്ട്. നിഷ്കളങ്കത തുളുമ്പുന്ന ചിരി. ചെറിയ കൊഞ്ചല് കരവച്ചു പിടിപ്പിച്ച സംസാരം. ഡ്രസ് സെന്‍സ് കൂടുതല്‍. നടന്നു വരുന്നത്, കാറ്റില്‍ ഒഴുകിവരുന്നപോലെ… ഇതൊക്കെകണ്ടാണ് ലീലചേച്ചിയുടെ ആത്മകഥയ്ക്ക് ഞാന്‍ ‘നിലയ്ക്കാത്ത സിംഫണി’ എന്ന് പേരിട്ടത്. ചേച്ചിക്കത് ‘ക്ഷ’ പിടിച്ചു. ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കും-രവി… ലീലചേച്ചിയാണ്. സുഖമില്ലെന്നാണ് പരാതി. കാലുവേദന, കൈവേദന അങ്ങനെ പലതും. ഒന്നും എഴുതാന്‍ പറ്റുന്നില്ലെന്ന് സങ്കടം. പിന്നെ പറയും. ഒരു ദിവസം ഉച്ചയ്ക്ക് ഉണ്ണാന്‍ രവിയുടെ വീട്ടില്‍ വരാം. വാഴയിലയില്‍ നാലുംവെച്ചത്, പായസമാകാം. പക്ഷേ എല്ലാം തയ്യാറാക്കി വിളിക്കുമ്പോള്‍ പറയും. രാത്രി ഉറങ്ങിയിട്ടില്ല, വയ്യ ഒരിക്കലാവാം. എന്നാല്‍ ഒരു കടം ബാക്കി നില്ക്കുന്നു-കഴിഞ്ഞ ഓണത്തിന് എറണാകുളം കരയോഗത്തിലെ പാലട കുറച്ചു കൊണ്ടുതരുമോ. ഞാന്‍ ഏറ്റതാണ്. എന്നാല്‍ വീട്ടില്‍ ചില അസൗകര്യങ്ങള്‍ വന്നു. പോകാന്‍ കഴിഞ്ഞില്ല. വിളിച്ചു പറഞ്ഞു. സാരമില്ല നമുക്കൊന്നിച്ച് പിന്നീട് കഴിക്കാം, എന്നെ ആശ്വസിപ്പിക്കുകയായിരുന്നു കൂടെപ്പിറപ്പല്ലെങ്കിലും ബന്ധു കൂടിയായ എന്റെ ലീലേച്ചി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം പ്രസ് ക്ലബ്ബില്‍ ഇ. കെ. നായനാരുടെ പത്രസമ്മേളനം. ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു നായനാര്‍. പത്രസമ്മേളനത്തിനു പോയപ്പോള്‍ എന്നെയും കൂട്ടി. നായനാരെ കണ്ടപ്പോള്‍ പത്രലേഖകന്മാര്‍ പൊതിഞ്ഞു. പലരെയും നായനാര്‍ക്കറിയാം. എന്തടോ എന്ന വിളിയും തമാശയായും ചിരിയുമൊക്കെ. ഞങ്ങളുടെ ഇടയിലെ ആകെയുള്ള പെണ്തരി ലീലചേച്ചിയാണ്. ചേച്ചിയെ കൂട്ടി ഞാന്‍ നായനാരുടെ അടുത്തുചെന്ന് പറഞ്ഞു- ലീലാ മേനോന്. നായനാര്‍ ചേച്ചിയെ തുറിച്ചു നോക്കിയിട്ട് എന്നോട്-”എനിക്കറിയാം. ഇംഗ്ലീഷ് കടലാസല്ലെ, എന്നെക്കുറിച്ച് ഏതാണ്ടൊക്കെ എഴുതുന്നുണ്ട്.” ചേച്ചി ചിരിച്ചുകൊണ്ട് എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ നായനാര്‍ ”എനക്ക് എല്ലാം അറിയാം. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തനം, റൈറ്റ്.”
പത്രസമ്മേളനം കഴിഞ്ഞു ക്ലബ്ബിന്റെ ഗോവണിച്ചുവട്ടിലേക്ക് നായനാരെ യാത്രയാക്കാന്‍ പോയവരുടെ കൂടെ ലീലചേച്ചിയും ഉണ്ടായിരുന്നു. നായനാര്‍ കാറില്‍ കയറുമ്പോല്‍ എന്നോടു പറഞ്ഞു- അവരെയും കാറില്‍ കയറ്റിക്കോ. ഇന്ത്യന്‍ എക്സ്പ്രസ് വഴിയല്ലേ നമ്മള് പോകുന്നത്.
ലീലചേച്ചിയേയും കേറ്റി കാര്‍ പോകുമ്പോള്‍ ചേച്ചി ചിരിക്കുകയാണ്. നായനാര്‍ ലീലചേച്ചിയുടെ വിശേഷങ്ങള്‍ തിരക്കി. കുടുംബജീവിതവും അസുഖവുമൊക്കെ. ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്നില്‍ നായനാര്‍ കാര്‍ നിര്‍ത്തി ലീലചേച്ചിയെ ഇറക്കി. പോകാന്‍ നേരത്ത് പതിവ് ശൈലി-റൈറ്റ്.
കുറച്ചുദിവസം കഴിഞ്ഞ് എന്നെ കണ്ട ലീലചേച്ചി പറഞ്ഞു-”നായനാര്‍ ഞാന്‍ വിചാരിച്ച പോലെയല്ല, രവി, എന്റെ തറവാട്ടിലെ വല്യമ്മാവന്റെ മട്ടും ഭാവവും പോലെ. അമേരിക്കയില്‍ ബലാത്സംഗം ചായ കുടിപോലെയാണെന്ന് നായനാര്‍ പറഞ്ഞ പ്രസ്താവനയെ കുറിച്ചാണ് ഞാന്‍ എഴുതിയത്. അത് കക്ഷിയെ മുറിവേല്‍പ്പിച്ചു കാണും അല്ലേ, രവീ.”
ഇതാണ് ലീലചേച്ചിയുടെ പ്രകൃതം. പത്രസമ്മേളനങ്ങളില്‍ പത്ര പ്രസ്താവന കിട്ടുമ്പോള്‍ ചേച്ചി പരിശോധിക്കുന്നത്, വരികള്‍ക്കിടയില്‍ ഫീച്ചര്‍ സ്റ്റോറികള്‍ കണ്ടെത്താന്‍ കഴിയുമോ എന്നാണ്. ഫീച്ചറുകള്‍ എഴുതാനായിരുന്നു താല്പര്യം. എഴുതാനുള്ള സാവകാശവും ഭാവനയുടെ കസവുകര വച്ചുപിടിപ്പിക്കാനുള്ള സാവകാശവും കിട്ടുമെന്ന് കരുതിയിരുന്നു. വാര്‍ത്ത തേടാന്‍ എന്ത് കഠിനാദ്ധ്വാനവും ചെയ്യാന്‍ തയ്യാറായിരുന്നു. ഒരിക്കല്‍ അമ്പലമുകള്‍ റിഫൈനറിയില്‍ തീപിടിത്തം. നട്ടുച്ച. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു മരത്തിനടിയില്‍ തളര്‍ന്നിരിക്കുന്ന ലീലേച്ചി അഗ്നി റിഫൈനറിയില്‍ ആളിപ്പടരുന്നതും അഗ്നിശമന സേന കെടുത്താന്‍ ശ്രമിക്കുന്നതും നോക്കിയിരിക്കയാണ്. ഞങ്ങളെ കണ്ടപ്പോള്‍ ഉത്സാഹമായി. പൊരിവെയിലില്‍ അസുഖം കണക്കാക്കാതെ ഞങ്ങളോടൊപ്പം വാര്‍ത്ത ശേഖരിക്കുന്ന തിരക്കിലായിരുന്നു ആ പത്രപ്രവര്‍ത്തക. ഈയിടെ പബ്ലിക് റിലേഷന്‍സ് കേരള ചാപ്റ്ററിന്റെ കഥ- വിജ്ഞാന സാഹിത്യം മേഖലയില്‍ നല്കുന്ന അവാര്‍ഡ് കമ്മിറ്റിയില്‍ ഞാനും ലീലചേച്ചിയും അംഗങ്ങളായിരുന്നു. സുഖമില്ലാതെ കിടന്ന ചേച്ചി ആ മുഴുവന്‍ ചുമതലയും എന്നെ ഏല്‍പ്പിച്ചു. വിജ്ഞാന സാഹിത്യത്തിന് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ എഴുതിയ ”ജീവിതം പഠിപ്പിച്ച വിജയ മന്ത്രങ്ങള്‍” എന്ന പുസ്തകത്തിനു മതി അവാര്‍ഡെന്ന് ഞാന്‍ നിശ്ചയിച്ചപ്പോള്‍ എന്നോടു പറഞ്ഞു, ”ആ പുസ്തകം ഒന്നു തരൂ രവി, രവിയുടെ ജഡ്ജ്മെന്റ് ശരിയാണോയെന്ന് നോക്കാം.” സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എന്നും ശബ്ദം ഉയര്‍ത്തുകയും എഴുതുകയും ചെയ്യുന്ന ചേച്ചി ഞാന്‍ എടുത്ത തീരുമാനത്തേയും അഭിനന്ദിക്കുകയാണുണ്ടായത്.
സ്വന്തം ജീവചരിത്ര പുസ്തകം ‘നിലയ്ക്കാത്ത സിംഫണി’ എഡിറ്റ് ചെയ്യാനുള്ള പൂര്‍ണ അധികാരം എനിക്ക് വിട്ടുതരികയായിരുന്നു. തന്റെ മലയാളം മോശമാണെന്ന ധാരണയായിരുന്നു അതിന് കാരണം. എന്നാല്‍ എന്റെയും ആ ധാരണ തെറ്റായിരുന്നുവെന്ന് അത് വായിച്ചപ്പോള്‍ തോന്നി. വളച്ചുകെട്ടി പറയലില്ല. നേരെ ചൊവ്വെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ എഴുതി വച്ചിരിക്കുന്നു. അനുഭവങ്ങളുടെ ചൂടും ചൂരും ഉണ്ടായി എന്നും. പ്രകാശനത്തിന് എം.ടി. വാസുദേവന്‍ നായര്‍ക്ക് പുറമെ അരുന്ധതി റോയിയെക്കൂടി വിളിക്കണമെന്ന് ചേച്ചിക്ക് താല്പ്പര്യമായിരുന്നു. അവരെ വിളിച്ചു, കിട്ടിയില്ല. അവരുടെ എഴുത്തിലും ഇംഗ്ലീഷിലും ചേച്ചിക്ക് വലിയ താല്പര്യമില്ലായിരുന്നു. ആത്മകഥാംശം കലര്‍ന്ന ‘നിലയ്ക്കാത്ത സിംഫണി’ക്ക് അംഗീകാരം കിട്ടിയപ്പോള്‍ പലതും എഴുതണമെന്ന മോഹമായി. എഴുതിയ ലേഖനങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകവും കൂടി എഴുതണമെന്നായിരുന്നു മോഹം. രണ്ട് മാസം മുന്‍പ് അക്കാര്യം സൂചിപ്പിച്ചിരുന്നു.
ഏകാന്തതയും ഇടയ്ക്കിടക്ക് പലവിധ അസുഖങ്ങളും ഏറെ വിഷമിപ്പിച്ചിരുന്നു. അതൊക്കെ തരണം ചെയ്തത് യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും സുഹൃത്തുക്കളെ കാണുമ്പോഴുമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അവിടെ ചെന്ന് അതിനെക്കുറിച്ച് മനോഹരമായ ഒരു പീസ് എഴുതുക എന്നതായിരുന്നു വലിയ മോഹം. മരണം ആ മോഹത്തിനു മുന്പില് കീഴടങ്ങി. രോഗം മാറി ചേച്ചി മൂന്നാറില്‍ ചെന്ന് എഴുതി.
ഇപ്പോള്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നു; കൂടെ വിവാദങ്ങളും. ചേച്ചി എഴുതാന്‍ മോഹിച്ചു കാണും. ഇതെല്ലാം കാണാനും എഴുതിക്കാനും പ്രകൃതിസ്നേഹിയായ ആ പത്രപ്രവര്‍ത്തക എത്തുമെന്ന് മൂന്നാര്‍ മലയും ആഗ്രഹിച്ചുകാണുമോ?
നീലക്കുറിഞ്ഞി പൂക്കുമ്പോഴൊക്കെ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ ഞങ്ങളുടെ വല്യേച്ചിയെ ഓര്‍മിക്കും. പത്രപ്രവര്‍ത്തന ചരിത്രത്തില്‍, ഒരു കാലത്ത് ഏക പെണ്‍തരിയായിരുന്ന ലീലേച്ചിയുടെ കഥ രേഖപ്പെടുത്തിക്കഴിഞ്ഞു. പുതുതലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്ക് എക്കാലത്തേയും പ്രേമഭാജനമായ വല്യേച്ചിയുടെ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: