രാമനാഥ് (ഗോവ): ഭരണഘടനയെ മതേതരമാക്കിയത് അഴിമതി തന്നെയാണെന്നും ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് കയറ്റിയതോടെ ഭരണഘടനയും ആത്മീയതയും വേര്‍പിരിഞ്ഞെന്നും കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് ഗോവിന്ദ് കെ. ഭരതന്. ഗോവയിലെ രാമനാഥ് ക്ഷേത്രത്തിലെ ശ്രീ വിദ്യാധിരാജ് സഭാമണ്ഡപത്തില്‍ ഏഴാമത് അഖില ഭാരതീയ ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിഭാഷക സമ്മേളനത്തില്‍ ‘ന്യായവ്യവസ്ഥയില്‍ നടക്കുന്ന അഴിമതിയെ എങ്ങനെ തടയണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് നീതിന്യായ വ്യവസ്ഥയിലെ അഴിമതിയുടെ ഫലം രാഷ്ട്രവും സമൂഹവും നേരിട്ടു കൊണ്ടിരിക്കുകയാണ്. ന്യായാധിപനെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമല്ല. ഈ തെരഞ്ഞെടുപ്പ് പദ്ധതിയില്‍ യോഗ്യത, ദേശഭക്തി എന്നീ മഹത്വമേറിയ ഗുണങ്ങള്‍ അവഗണിക്കപ്പെടുന്നു. യോഗ്യതയ്ക്കു പകരം ഇന്ന് ശുപാര്ശയിലൂടെയാണ് തെരഞ്ഞെടുപ്പ്. അതു മൂലം ന്യായവ്യവസ്ഥയില്‍ ഇന്ന് അനാചാരങ്ങള്‍ വര്‍ധിച്ചു വരുന്നു. ഈ സ്ഥിതി മാറ്റണമെങ്കില്‍ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ അനിവാര്യമാണ്. അത് ധര്മത്തിലൂടെ മാത്രമേ ലഭിക്കൂ. ധര്മാഭിമാനികളായ പൗരന്മാര്ക്ക് മാത്രമേ മാതൃകാ ന്യായവ്യവസ്ഥ ഉണ്ടാക്കുവാനും, അതിന്റെ നടത്തിപ്പും സാധിക്കുകയുള്ളൂ. അതിനുവേണ്ടി ധര്മസ്നേഹികളായ അഭിഭാഷകര്‍ കര്‍മനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷക സമ്മേളനം ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് അധ്യക്ഷന്‍ അഡ്വ. ഹരിശങ്കര്‍ ജെയിന് ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്, ഗോവിന്ദ് കെ. ഭരതന്, കമലേഷ് ത്രിപാഠി, സുരേഷ് കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ചു. അഡ്വ. പണ്ഡിറ്റ് ശേഷ് നാരായണ്‍ പാണ്ഡേ, അഡ്വ. നിലേഷ് സാങ്ഗോല്ക്കര് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: