കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മംഗലാപുരത്തെ ആശുപത്രികളുടെ കൊയ്ത്തുകാലവും ആരംഭിച്ചു. ജില്ലയിലെ വിദഗ്ധ ചികിത്സാ മേഖലയിലെ അപര്യാപ്തത മുതലെടുക്കുകയാണ് മംഗലാപുരത്തെ ആശുപത്രികളെന്ന ആരോപണം ഇതോടെ ശക്തമായി. ഡെങ്കിപ്പനി പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. എന്നിരുന്നാലും രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ പ്ലേറ്റ്ലെറ്റ് ട്രാന്സ്ഫ്യൂഷന് മംഗളൂരുവിലെ ആശുപത്രികളാണ് ആശ്രയം. ഇതു പരിഹരിക്കാന്‍ 75 ലക്ഷം രൂപ ചെലവിട്ടു കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച രക്ത വിഭജന യൂണിറ്റ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
യൂണിറ്റിനായി ഒരുക്കിയ കെട്ടിടത്തിന്റെ നിലം ടൈല്‍ പാകിയിട്ടില്ല. ജനലുകള്‍ സ്ഥാപിച്ചിട്ടില്ല. ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും അനിശ്ചിതമായി വൈകുന്നു. ഇതുകാരണം രക്തവിഭജന യൂണിറ്റ് സാമഗ്രികള്‍ രോഗികള്‍ക്ക് ഉപയോഗപ്പെടുത്താനാകുന്നില്ല. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരായ രോഗികളെയെല്ലാം രക്ത വിഭജന സഹായത്തിനായി ഓടിക്കുന്നത് കര്ണാടകയിലേക്കാണ്. കഴിഞ്ഞ ദിവസം മംഗളൂരുവിലെത്തിയ ഒരു രോഗിക്കു നീണ്ട കാത്തിരിപ്പിനുശേഷമായിരുന്നു രക്തഘടകം കിട്ടിയത്.രക്തഘടകം തീര്ന്നുപോയതാണു കാരണം.
ശേഖരിച്ചു വയ്ക്കുന്ന രക്തഘടകം അഞ്ചുദിവസം വരെ മാത്രമേ സൂക്ഷിച്ചുവയ്ക്കാനാകൂ. രക്തഘടകത്തിനു മംഗളൂരുവില്‍ പോകേണ്ടി വരുന്നതുമൂലം കാസര്‍കോട്ടു നിന്ന് ഒന്നര മണിക്കൂറിലേറെയുള്ള യാത്രയും രക്തഘടകത്തിനു മാത്രമായി ആയിരത്തോളം രൂപയും കനത്ത യാത്രച്ചെലവും വഹിക്കണം. കാസര്‍കോട് രക്ത ഘടക വിഭജന യൂണിറ്റ് തുടങ്ങിയാല്‍ ചുരുങ്ങിയത് എഴുന്നൂറോളം രൂപയില്‍ ഒതുങ്ങും ചെലവ്.
യാത്ര മൂലമുണ്ടാകുന്ന അസ്വാസ്ഥ്യവും എത്തിപ്പെടാനുള്ള സമയക്കൂടുതലും ഒഴിവാകും. കൂടുതല്‍ രക്തദാതാക്കള്‍ക്കും രക്തം ആവശ്യമുള്ളവര്‍ക്കും ഏറെ ഗുണം കിട്ടും. സര്‍ക്കാരിനു വരുമാനവുമാകും. കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ പ്ലാസ്മ ലഭ്യമാക്കാനും രക്തവിഭജന യൂണിറ്റ് തുടങ്ങുന്നതിലൂടെ സാധിക്കും. നിപയുടെയും ഡെങ്കിയുടെയും ഭീതിയില്‍ കഴിയുമ്പോഴും സര്‍ക്കാര്‍ അനുവദിച്ച സംവിധാനങ്ങള്‍ രോഗികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ജില്ലയ്ക്ക് ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്. മംഗലാപുരത്തെ ലോബിയെ സഹായിക്കാനാണ് ഇടത് വലത് മുന്നണികളെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: