മലപ്പുറം: നിപ വൈറസ് സംബന്ധിച്ച് മലപ്പുറത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. അധികൃതര്‍ പലതും ഒളിച്ചുവെക്കുന്നതായാണ് ജനങ്ങളുടെ ആരോപണം.
നിപയും മറ്റ് പകര്‍ച്ചവ്യാധികളും സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാത്ത അധികൃതരുടെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് നിപ വൈറസിന്റെ സാന്നിധ്യമില്ലെങ്കില്‍ പിന്നെന്തിനാണ് തീയതി നീട്ടിയതെന്നാണ് ജനങ്ങളുടെ സംശയം. 12ന് സ്കൂള്‍ തുറന്നാലും മക്കളെ വിടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പൊതുപരിപാടികളടക്കം മാറ്റിവെച്ചതും ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചതും വലിയ സംശയങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഇത്തരം വ്യക്തതയില്ലാത്ത പ്രതിരോധ നടപടികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചാരണങ്ങളും ചേരുമ്പോള്‍ മലപ്പുറത്തെ ജനങ്ങള്‍ ശരിക്കും ഭീതിയിലാണ്.
രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍ കൂട്ടമായി വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുന്നത് ജനങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കാതെയുള്ള ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നുണ്ട്.
മുമ്പ് പ്രതിരോധ കുത്തിവെപ്പുകളോട് മുഖം തിരിക്കാന്‍ ആഹ്വാനം ചെയ്ത മതനേതാക്കള്‍ തന്നെ നിപ വൈറസില്‍ ജാഗ്രത പാലിക്കാന്‍ പറയുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, മലേറിയ, ജപ്പാന് ജ്വരം, ഡിഫ്തീരിയ, കോളറ തുടങ്ങിയ രോഗങ്ങള്‍ മലപ്പുറം ജില്ലയില്‍ വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: