കോഴിക്കോട്: നിപ ബാധിച്ച് മരണാസന്നയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമാകുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിലെ സഹപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിദ്യാര്‍ത്ഥിനിയെ പരിചരിച്ച സംഘാംഗമായ റൂബി സജ്നയുടെ പോസ്റ്റാണ് പതിനായിരത്തിലധികം പേര് ഷെയര്‍ചെയ്തത്.
ബന്ധുക്കള്‍പോലും അടുക്കാന്‍ ഭയപ്പെടുന്നവരെ പരിചരിക്കുന്ന നഴ്സുമാരുടെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് കുറിപ്പിലുള്ളത്.
നിപ രോഗം സ്ഥിരീകരിച്ച് ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന റിസള്‍ട്ടാണ് കണ്ടതെന്ന വെളിപ്പെടുത്തലോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിക്കൊപ്പമായിരുന്നു നഴ്സിങ് വിദ്യാര്‍ത്ഥിയെയും അഡ്മിറ്റ് ചെയ്തിരുന്നത്.
‘അര്‍ദ്ധബോധാവസ്ഥയില്‍ ഞങ്ങളുടെ കൈകളിലേയ്ക്കെത്തിയ കുഞ്ഞനുജത്തി കഴിഞ്ഞ പത്തു ദിവസങ്ങളിലെ ആശങ്കയ്ക്ക് വിരാമംകുറിച്ച് അത്ഭുതകരമായി രക്ഷപ്പെടുന്നു എന്നറിഞ്ഞത് സമാനതകളില്ലാത്ത സന്തോഷമാണ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഓരോ നന്മമനസ്സിനും നല്‍കുന്നത്.ഒരുപക്ഷേ ലോകത്ത് ആദ്യമായിരിക്കാം ഇത്തരം മാരകമായ അവസ്ഥയില്‍ നിന്നും ഒരു നിപ രോഗി ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനു തയ്യാറാകുന്നത്. പിപിഇ എന്ന പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശരീരവുമായി ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍ എന്‍ 95 മാസ്കും മൂന്നിലേറെ കൈകാലുറകളും ധരിച്ചു മൂടിക്കെട്ടിയ മുറിക്കുള്ളിലെ കടുത്തചൂടിലും ആശങ്കകളടങ്ങാത്ത മനസ്സുമായി മുഴുവന്‍ സമയം രോഗിക്കൊപ്പം ചിലവിടുന്നത് നഴ്സിങ് സമൂഹമാണെന്നത് പലപ്പോഴും ചര്‍ച്ച ചെയ്യാതെ പോകുന്നു. ചികിത്സയിലിരുന്ന ലിനി സിസ്റ്റര്‍, ജാനകി, രാജന്, അഖില്‍ എന്നിവരുടെ മരണത്തിനും, മൃതശരീരം നീക്കം ചെയ്യുന്ന വേദനാജനകമായ കാഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചപ്പോഴാണ് മനുഷ്യന് എന്ന നാലക്ഷരത്തിന് ഈ ഭൂമിയില്‍ എന്ത് വിലയുണ്ടെന്ന് മനസ്സിലായത്. ഉറ്റവര്‍പോലും മടിയോടെ മാറി നിന്നപ്പോഴും ഉത്തരവാദിത്വത്തോടെ കര്‍ത്തവ്യം നിറവേറ്റിയ ചെസ്റ്റ് ഹോസ്പിറ്റലിലെ ചേച്ചിമാരുടെ സേവനം വിലമതിക്കാനാകാത്തതാണ്.’ റൂബിയുടെ പോസ്റ്റില്‍ പറയുന്നു.
രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന ചിന്തയും, പറക്കമുറ്റാത്ത മക്കളുടെയും കുടുംബത്തിന്റെയും ഓര്‍മ്മകളും മൂലം മരവിച്ച മനസ്സിന്റെ ഭാരം ഓരോ ദിവസവും താങ്ങാവുന്നതായിരുന്നില്ലെന്നും പോസ്റ്റില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: