ഗ്വാട്ടിമല സിറ്റി: സെന്‍ട്രല്‍ അമേരിക്കയിലെ ഗ്വാട്ടിമലയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ 25 മരണം. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഏറെ പേരെ കാണാതായിട്ടുണ്ട്. 2000ത്തോളം പേരെ സമീപ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഫ്യൂഗോ അഗ്നിപര്‍വ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ലാവയും ചാരവും പാറക്കഷണങ്ങളും പുറത്തേക്ക് പ്രവഹിച്ചതോടെ നഗരത്തിലെ വിമാനത്താവളം അടച്ചിട്ടു. പ്രദേശം മുഴുവന്‍ ചാരത്തില്‍ മുങ്ങിയ നിലയിലാണ്. ചാരത്തില്‍ മൂടിയ വിമാനത്താവളം ശുചീകരിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍.
പ്രാദേശിക സമയം വൈകീട്ട് 4.55നായിരുന്നു പൊട്ടിത്തെറി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ വെളിച്ചക്കുറവു മൂലം ഞായറാഴ്ച നിര്‍ത്തി വെക്കുകയായിരുന്നു. ഈവര്‍ഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതത്തില്‍ വലിയ സ്ഫോടനമുണ്ടാവുന്നത്.
10 കിലോ മീറ്റര്‍ ഉയരത്തില്‍ ചാരവും പാറക്കഷണങ്ങളും ഉയര്‍ന്നു പൊങ്ങി. ഗ്വാട്ടിമല നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ ചാരം തെറിച്ചെത്തി. ഫെബ്രുവരി ആദ്യത്തിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ 1.7കിലോമീറ്റര്‍ ഉയരത്തില്‍ ചാരം പൊങ്ങിയിരുന്നു.
ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലീസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: