ഷില്ലോങ്: അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങില്‍ കര്‍ഫ്യൂ സമയം നീട്ടി. കഴിഞ്ഞ ദിവസം രാത്രി സെക്യൂരിറ്റി ഫോഴ്സിനു നേരെ കല്ലേറ് ശക്തമായതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഏഴ് മണിക്കൂറോളം കര്‍ഫ്യൂവില്‍ അയവ് വരുത്തിയിരുന്നു. ഈ സമയമാണ് പോലീസിനു നേരെ കല്ലേറുണ്ടായത്.
ഇതേ തുടര്‍ന്ന് വൈകിട്ട് നാലുമുതല്‍ നാള വൈകിട്ട് അഞ്ചുവരെയാണ് കര്‍ഫ്യൂ നീട്ടിയതെന്ന് ഈസ്റ്റ് ഖാസി ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ പീറ്റര്‍ ദകര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിനും പെട്രോള്‍ ഡീസല്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാസേനയുടെ ആറ് അധിക സേനയെയാണ് ഷില്ലോങ്ങില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാല് സിആര്‍പിഎഫ് കമ്പനിയേയും രണ്ട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എസ്എഫ്-10 കമാന്‍ഡോകളെയും സേനയ്ക്കൊപ്പം അയച്ചിട്ടുണ്ടെന്ന് ഡിജിപി എസ്.ബി. സിങ് അറിയിച്ചു.
ഷില്ലോങ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ബസ്സിലെ ഡ്രൈവറും സ്ത്രീകളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് ലുംഡിങ്ഗ്രി പോലീസ് സ്റ്റേഷന് പരിധിയിലെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. പ്രക്ഷോഭത്തിന് ധനസഹായം ചെയ്യുന്നവരുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വ്യക്തമാക്കിയിരുന്നു.
ദല്‍ഹി നിയമസഭാംഗം മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ നേതൃത്വത്തിലുള്ള സിഖ് സംഘം സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുദ്വാര അശുദ്ധമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഷില്ലോങിലെ സിഖ് സമുദായ നേതാവ് ഗുരുജിത് സിംഗ് തള്ളി. കൂടാതെ ആക്രമണത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ നിഷേധിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: