തിരുവനന്തപുരം: നിപ വൈറസ് ബാധയെക്കുറിച്ച് ഭീതിവേണ്ടെന്നും എന്നാല്‍ കുറച്ചുദിവസത്തേക്കുകൂടി ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഈ രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ ഒരു കുടുംബത്തില്‍പ്പെട്ടവര്‍ക്കാണ് ഈ രോഗം ഉണ്ടായത്. അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം ബാധിച്ചത്. ഇത് രണ്ടാം ഘട്ടമായി വന്നില്ലെന്നത് ആശ്വാസകരമാണ്. ആശങ്ക ഉയരേണ്ട കാര്യമില്ല.
കോഴിക്കോട്ടെ ഡോക്ടര്‍മാര്‍, മറ്റ് മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നമ്മുടെ നാട് ഒരു ആപത്ഘട്ടം നേരിട്ടപ്പോള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഒരുമിച്ചുനിന്നു, മുഖ്യമന്ത്രി പറഞ്ഞു.
നിപ വൈറസ് ബാധ ഉണ്ടായ ലോകത്തൊരിടത്തും കേരളത്തിലെപ്പോലെ മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്ത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് തയ്യാറായി പകര്‍ച്ചപ്പനികള്‍ ഒഴിവാക്കുന്നതിന് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്ക് റീ-ഇംബേഴ്സ്മെന്റ് നല്‍കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും റേഷന്‍ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യഭീതി പരത്തി ജനങ്ങളുടെ ഇടയില്‍ ഉത്കണ്ഠയുണ്ടാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലവ്യക്തമാക്കി. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ്, ഡോ. ജയകൃഷ്ണന് എന്നിവരാണ് ഈ രോഗം തുടക്കത്തില്‍ കണ്ടെത്തിതെന്നും ഇവരെ അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കേന്ദ്ര ആരോഗ്യവകുപ്പും ആരോഗ്യ മന്ത്രിയും ഏതുതരത്തിലുള്ള സഹായവും ലഭ്യമാക്കാന്‍ സന്നദ്ധമായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹായം കേന്ദ്രം ലഭ്യമാക്കി.
ജൂണ്‍ അവസാനം വരെ ഇപ്പോഴത്തെ ജാഗ്രത തുടരണം. അതുവരെ ചില സുരക്ഷിതത്വ നിബന്ധനകള്‍ വച്ചിട്ടുണ്ട്. ഇന്നലെ പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു. അതുകൊണ്ടുതന്നെ അടുത്തഘട്ടം രോഗബാധയെക്കുരിച്ച് ഭീതി വേണ്ടെന്നും എന്നാല്‍ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും എന്നാല്‍ വവ്വാലുകള്‍ കൊത്തിയ പഴത്തില്‍ നിന്നാകാം ഇതിന് സാധ്യതയെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. വര്‍ഷങ്ങളോളം ഈ വൈറസ് വവ്വാലുകളില്‍ ഉറങ്ങിക്കിടക്കുമെന്നും ചില സന്ദര്‍ഭങ്ങളില്‍ സാന്ദ്രത കൂടുന്നതുകൊണ്ടാണ് രോഗം പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ വിദഗ്ധര്‍ ഇതുസംബന്ധിച്ച് പഠനത്തിന് എത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: