കൊച്ചി: ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ ഘട്ടത്തില്‍ താങ്ങും തണലുമായി നിന്ന ലീലാ മേനോന് ഇനി ഈ ലോകത്ത് ഇല്ലെന്ന സത്യം സരസ്വതിക്കും മകള്‍ ലതയ്ക്കും ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ചേതനയറ്റ ആ ശരീരം കണ്ട് ഇരുവരും വിങ്ങിപ്പൊട്ടി. സരസ്വതിയുടെയും മകള്‍ ലതയുടെയും നാദം നിലച്ച ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ‘സിംഫണി’യായിരുന്നു ലീലാ മേനോന്.
ദാരിദ്ര്യത്തില്‍ കഴിഞ്ഞ സരസ്വതിക്ക് എന്നും സഹായമായിരുന്നു ലീലാ മേനോന്. മകള്‍ ലതയുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ സഹായിച്ചു. പിന്നീട് വീട്ടില്‍ ജോലിയും നല്കി. രണ്ടു പതിറ്റാണ്ടിലേറെയായി ഊണിലും ഉറക്കത്തിലും രാപകല്ഭേദമന്യെ ലീലച്ചേച്ചിച്ചിയ്ക്ക് വേണ്ടി ജീവിക്കുകയായിരുന്നു ഇവര്‍.
പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ ലീലച്ചേച്ചിയുടെ കാര്യങ്ങള്‍ ഒറ്റയ്ക്ക് നോക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ സരസ്വതി, മകള്‍ ലതയെയും ഒപ്പംകൂട്ടി. അമ്മയുടെ കൂടെ നേരത്തെ എല്ലാം കണ്ടുപഠിച്ച ലതയ്ക്ക് ചേച്ചിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് നല്ല ബോധ്യമായിരുന്നു.
കര്ക്കശക്കാര്യയായിരുന്നെങ്കിലും ഞങ്ങളോട് വളരെ സ്നേഹമായിരുന്നു. സാമ്പത്തികമായും ഒത്തിരി സഹായിച്ചു, ഇടറിയ ശബ്ദത്തില്‍ സരസ്വതി പറഞ്ഞു. ഭക്ഷണ കാര്യത്തില്‍ കടുത്തചിട്ടകാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ലീലാ മേനോന്. ഇനി തന്റെ മാമ്പഴ പുള്ളിശേരിയുടെ സ്വാദിനെക്കുറിച്ച് പറയാന്‍ ചേച്ചി ഉണ്ടാകില്ലെന്നോര്‍ത്തപ്പോള്‍ സരസ്വതിക്ക് സങ്കടം.
പാചകം ചെയ്യുന്ന സമയത്ത് അടുക്കളയില്‍ വന്ന് ലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നു, കൂടുതലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച്. എപ്പോഴും എഴുത്തിലും വായനയിലും മുഴുകിയിരുന്ന ചേച്ചി ഒരിക്കല്‍ പോലും വെറുതെയിരുന്നു കണ്ടിട്ടില്ല, സരസ്വതി വിങ്ങിപ്പൊട്ടി.
കെ.പി. അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: