കോട്ടയം: കെവിന് വധക്കേസില്‍ മുഖം നഷ്ടപ്പെട്ട ആഭ്യന്തര വകുപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാന്‍ നീക്കം തുടങ്ങി. ഗാന്ധിനഗര്‍ എസ്ഐ, രണ്ട് എഎസ്ഐമാര്‍, പോലീസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പിരിച്ച് വിടുകയോ, തരംതാഴ്ത്തല്‍ നടപടിയോ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും 14 മണിക്കൂര്‍ മറച്ചുവച്ച ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിനെതിരെ ഗുരുതരമായ പരാമര്‍ശമാണ് ഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ ജാഗരൂകരായി പ്രവര്‍ത്തിച്ചില്ലെന്നും സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തല്‍. സര്‍വീസ് ചട്ടങ്ങള്‍പ്രകാരം പോലീസ് ഉദ്യോഗസ്ഥരെ പിരി്ച്ചുവിടണമെങ്കില് നടപടിക്രമങ്ങള്‍ നിരവധിയുണ്ട്. അതേസമയം കടുത്ത നടപടികള്‍ പോലീസ് സേനയില്‍ വ്യാപക അസംതൃപ്തിയുണ്ടാക്കുമെന്ന ആശങ്കയും ആഭ്യന്തര വകുപ്പിനുണ്ട്. അതുകൊണ്ട് എല്ലാവശങ്ങളും പരിശോധിച്ച് ശേഷമെ കടുത്ത നടപടി എടുക്കൂ എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: