തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന 17 കിലോയിലേറെ വരുന്ന ഹാഷിഷുമായി മൂന്ന് മാലി സ്വദേശികള്‍ പിടിയില്‍. മാലിയിലേക്ക് കടത്തുന്നതിന് കൊണ്ടുവന്ന ഹാഷിഷാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. മാലി സ്വദേശികളായ തിനാതു സ്വദേശികളായ ഷാനീസ് മാഹീര്‍ (27) അയ്മന് അഹമ്മദ് (24), ഇബ്രാഹിം ഫൗസന്‍ സാലിഹ്(29), എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലെക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പോലീസ് സംഘം വലയിലാക്കിയത്.
നാഷണല്‍ ഡ്രഗ് കണ്ട്രോള് ബ്യൂറോയ്ക്ക് ലഭിച്ച വിവരം മയക്ക് മരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് രൂപീകരിച്ച കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഒഫീസറായ ഐജി പി. വിജയന് കൈമാറിയിരുന്നു. ഇതനുസരിച്ച് സിറ്റി പോലീസ് ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന നിരീക്ഷണത്തിനൊടുവില്‍ നഗരത്തിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. ചാല മാര്‍ക്കറ്റില്‍ എത്തി 32 കിലോ ഡാല്ഡാ പാക്കറ്റുകള്‍ ഇവര്‍ വാങ്ങി.
പാക്കറ്റില്‍ നിന്നും ഡാല്ഡാ മാറ്റിയ ശേഷം ഹാഷിഷ് ഓയില്‍ നിറച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയുമായി ബന്ധമുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ്, ഡിസിപി ആര്. ആദിത്യ, കണ്ട്രോള് റൂം എസി സുരേഷ് കുമാര്‍. വി, സിഐ പ്രസാദ്, എസ്ഐ ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: