കണ്ണൂര്‍: എന്തിനീ ക്രൂരത…..പയ്യാമ്പലത്ത് മൃതദേഹങ്ങളോടുളള അനാദരവിന് അന്ത്യമില്ലേ. ഉറ്റവരുടേയും ഉടയവരുടേയും മൃതദേഹങ്ങളുമായി അന്ത്യകര്‍മ്മങ്ങള്‍ക്ക് പയ്യാമ്പലം ശ്മശാനത്ത് ദിനംപ്രതി എത്തിച്ചേരുന്ന ജില്ലയിലേയും കണ്ണൂര്‍ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും ഹൈന്ദവ കുടുംബങ്ങള്‍ ഈ ചോദ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
കാലവര്‍ഷം ആരംഭിച്ചതോടെ മൃതദേഹങ്ങളുമായി എത്തുന്നവര്‍ കടുത്ത ദുരിതത്തിലാണ്. നിലവില്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനാവശ്യമായ വിറകുകളോ ചിരട്ടകളോ ലഭിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചു കൊണ്ടു പോകേണ്ട സ്ഥിതിയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ ചിതകളോരുക്കേണ്ട കുഴികളില്‍ വെളളക്കെട്ടും ചെളിയും മറ്റും കാരണം മൃതദേഹവുമായി എത്തുന്നവര്‍ ദുരിതം പേറുകയാണ്. കാലവര്‍ഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും എടുക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.
പളളിക്കുന്ന് പഞ്ചായത്തും തുടര്‍ന്ന് കോര്‍പ്പറേഷനും ശ്മശാനം ഏറ്റെടുത്തതോടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ഇന്ന് ശ്മശാനത്തിന് നാഥനില്ലാത്ത സ്ഥിതിയാണ്. പരാതികള്‍ നല്‍കാനോ കാര്യങ്ങള്‍ അന്വേഷിച്ചറിയാനോ ഉത്തരവാദപ്പെട്ട ഒരാളും ശ്മശാനത്തിലില്ല. ആകെയുളളത് ദിവസം കൂലിക്ക് ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാണ് ഇവിടെ നിലവിലുളളത്. ഇന്നലെ രാവിലെ സംസ്ക്കരിക്കാനെത്തിച്ച നാല് മൃതദേഹങ്ങള്‍ ചിരട്ടയും വിറകുമില്ലാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പയ്യാമ്പലത്ത് സൂക്ഷിക്കേണ്ടി വന്നു. ഒടുവില്‍ മരണപ്പെട്ടവരുടെ വീടുകളില്‍ നിന്നും വിറകെത്തിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. കോര്‍പ്പറേഷന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി എത്തിയവരില്‍ ചിലര്‍ കൗണ്‍സില്‍ യോഗം നടക്കുന്ന കോര്പ്പറേഷന് ആസ്ഥാനത്തേക്കിരച്ചു കയറി ബഹളം വെച്ചു.
150 വര്‍ഷക്കാലത്തിലധികം കണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും നാട്ടുകാരുടെ കൂട്ടായ്മയായ തീയ്യ സമുദായ ശവ സംസ്ക്കാര സഹായ സംഘത്തിന്റെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം ലാഭേച്ഛ മുന്നില്‍ കണ്ട് 2013-ജൂലായ് മാസത്തില്‍ കമ്മറ്റിയില്‍ നിന്നും വ്യാജ പരാതി ഉന്നയിച്ച് ഹൈക്കോടതിയില്‍ നിന്നും കമ്മിറ്റിയെ കക്ഷി ചേര്‍ക്കാതെ എക്സ്പാര്‍ട്ടി വിധി വാങ്ങി പളളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ശ്മശാനത്തിന്റെ ദുര്‍ഗതി ആരംഭിക്കുകയായിരുന്നു. ദിനംപ്രതി പത്തും ഇരുപതും മൃതദേഹങ്ങള്‍ ദഹിപ്പിക്കാനെത്തിയിരുന്ന ശ്മശാനത്തില്‍ ഇന്ന് പലരും മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ മടിക്കുന്ന സ്ഥിതിയാണ്.
ശ്മശാന ഭൂമി തദ്ദേശഭരണ സ്ഥാപനമേറ്റെടുത്തതോടെ മൃതദേഹങ്ങളോട് കടുത്ത അവഗണനയാണ് അധികൃതര്‍ കാണിക്കുന്നത്. ജില്ലയുടെ ഏതു ഭാഗത്തു നിന്നും എത്തിക്കുന്ന മൃതദേഹങ്ങള്‍ ദഹിപ്പിച്ചു വരുന്ന ഇവിടെ ഇപ്പോള്‍ വേനല്കാലങ്ങളില് പോലും ദഹിപ്പിക്കുന്നതിനാവശ്യമായ വിറകുള്‍പ്പെടെയുളള അടിസ്ഥാന വസ്തുക്കള്‍ ലഭ്യമാകാത്ത സ്ഥിതിയാണ്. മഴക്കാലത്തെ സ്ഥിതി കഴിഞ്ഞ അഞ്ചുവര്‍ഷമായി പരമ ദയനീയമാണ്. ആവശ്യത്തിന് വിറക് ലഭ്യാമാക്കാതെ, ഉളളവതന്നെ പച്ചവിറകുകള്‍, ചിതകള്‍ ഒരുക്കേണ്ട കുഴികളിലെല്ലാം വെളളം കെട്ടിനില്‍ക്കുന്നു, യഥാസമയം കുഴികളുടെ ശുചീകരണം നടക്കുന്നില്ല. 5 വര്‍ഷമായി കുഴികളിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിട്ടില്ല. കളളികളായി തിരിച്ച സ്ഥലങ്ങള്‍ക്ക് നമ്പറില്ല, ഇതു കൊണ്ടുതന്നെ മറ്റുളളവരുടെ ചിതാഭസ്മം ശേഖരിക്കേണ്ട അവസ്ഥയാണ് നിലവിലുളളത്.
പഴയ കമ്മറ്റി നമ്പറുകളിട്ട് കുഴികള്‍ വേര്‍തിരിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്പര്‍ സംവിധാനങ്ങളൊന്നും നിലവിലില്ല. മഴക്കാലത്ത് ആവശ്യമായ പന്തലുകളും മറ്റും ഒരുക്കാത്തതിനാലും പച്ചവിറകുപയോഗിച്ച് ദഹനപ്രക്രിയകള്‍ നടത്തുന്നതിനാല്‍ ഒട്ടുമിക്കപ്പോഴും ചിതകളില്‍ പാതിവെന്ത ശരീരങ്ങള്‍ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. ശരിയായ രീതിയില്‍ ദഹിക്കാത്ത മൃദേഹങ്ങള്‍ പുകഞ്ഞ് അന്തരീക്ഷം മലിനീകരണത്തിന് വഴിയൊരുക്കുകയാണ്. മൃതദേഹങ്ങള്‍ പലകാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതും വിറകുമായി ദഹനത്തിന് വരണമെന്ന മുന്നറിയിപ്പുകളും അധികൃതര്‍ നല്‍കുകയാണ്.
പരിപാവനമായി എല്ലാ സമുദായങ്ങളും കാണുന്ന മരണാനന്തര ചടങ്ങുകളും വിശ്വാസങ്ങളും ആചാരങ്ങളും ഭരണകൂടത്തിന്റെ ഒത്താശയോടെ പയ്യാമ്പലത്ത് കഴിഞ്ഞ 5 വര്‍ഷക്കാലമായി അട്ടിമറിക്കപ്പെടുകയാണ്. കോര്പ്പറേഷന് മാസം വന്‍തുകയാണ് ശ്മശാനത്തില്‍ നിന്നുളള വരുമാന ഇനത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കോര്‍പ്പറേഷനകത്ത് താമസിക്കുന്നവര്‍ക്ക് സൗജന്യമായും മറ്റുളളവരില്‍ നിന്ന് 900 രൂപയും ഈടാക്കിയാണ് മൃതദേഹം സംസ്ക്കരിക്കുന്നത്. ദിനംപ്രതി ശരാശരി പത്തുംപതിനഞ്ചും മൃതദേഹങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്നത്. 9 വര്‍ഷക്കാലം തീയ്യ സമുദായ ശ്മശാന കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും ആചാര വിശ്വാസങ്ങളോടും കൂടി നടത്തപ്പെട്ട സംസ്ക്കാര ക്രിയകള്‍ കോര്‍പ്പറേഷന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.
2015 ല്‍ കണ്ണൂര്‍ കോര്പ്പറേഷന് നിലവില്‍ വരികയും പളളിക്കുന്ന് പഞ്ചായത്ത് കോര്‍പ്പേറഷന്റെ ഭാഗമായി മാറിയതോടെ ശ്മശാനവും കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗമായി മാറുകയുമായിരുന്നു. പഞ്ചായത്ത് ശ്മശാനം ഏറ്റെടുത്തതിനെതിരെ തീയ്യ സമുദായ ശവസംസ്ക്കാര കമ്മിറ്റി നല്കിയ അപ്പീല്‍ വിചാരണ പൂര്‍ത്തിയായിട്ട് നാല് വര്‍ഷം പിന്നിട്ടു കഴിഞ്ഞെങ്കിലും ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.
ക്രിസ്ത്യന്‍-മുസ്ലീം സമുദായംഗങ്ങള്‍ക്ക് പളളികളോടനുബന്ധിച്ച് ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഖബര്സ്ഥാനങ്ങളും കുരിശ്ശടികളും ഉളളപ്പോള്‍ മിച്ചഭൂമിയായും മറ്റും ലഭിച്ച കേവലം മൂന്ന് സെന്റ് ഭൂമിയില്‍ താമസിക്കുന്ന ആദിവാസി കോളനികളിലും ജനസാന്ദ്രതയേറിയ നഗര പ്രദേശങ്ങളില്‍ ചെറിയ സ്ഥലങ്ങളില്‍ ജീവിതം നയിക്കുന്ന ജില്ലയിലെ ഹൈന്ദവശ്വാസികള്‍ക്കും ഏക ആശ്രയമായ പയ്യാമ്പലത്തേതു പോലുളള ശ്മശാനങ്ങള്‍ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളും തദ്ദേശ സ്ഥാപന ഭരണാധികാരികളും ഒന്നും ചെയ്തില്ല എന്നതാണ് പയ്യാമ്പലത്തെ ശ്മശാനത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.
നഗര കേന്ദ്രങ്ങളില്‍ ആധുനിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് പയ്യാമ്പലത്ത് നിലവിലുളള കെട്ടിത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മിക്കാന്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോര്പ്പറേഷന് വ്യക്തമാക്കിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും തുടര്‍ നടപടികള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. നിര്‍മ്മാണം ആരംഭിച്ചാലും പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: