മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസിന്റെ മൂന്നാം വര്‍ഷ സംഘ ശിക്ഷാവര്‍ഗിന്റെ (ഒടിസി) സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണൂറോളം പേര് ഈ മാസം ഏഴിലെ പരിപാടിയില്‍ സംബന്ധിക്കും. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പരിശീലന കളരിയില്‍, മുന്‍ രാഷ്ട്രപതി പങ്കെടുക്കുന്നത് ഒരു വഴിത്തിരിവ് തന്നെയാണ്; ആര്‍എസ്എസിനും പ്രണാബ് മുഖര്‍ജിക്കും. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം വിമര്‍ശനങ്ങള്‍ക്കുള്ള ശക്തവും വ്യക്തവുമായ മറുപടിയായി ഇതുമാറും.
രാഷ്ട്രപതി പദത്തിലേറും മുന്‍പ് കോണ്‍ഗ്രസിന്റെ മുഖമായി രാജ്യം കണ്ടിരുന്ന നേതാവ്. എക്കാലത്തും ആര്‍എസ്എസിനെ എതിര്‍ത്തുപോന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തേരാളിയായിരുന്ന വ്യക്തി. അതാണ് പ്രണാബ് മുഖര്‍ജി. കോണ്‍ഗ്രസിലെ ഒരു ‘ട്രബിള്‍ ഷൂട്ടറും’ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്നു. ഇത്രയേറെ പാര്‍ലമെന്ററി അനുഭവമുള്ളവര്‍ രാജ്യത്ത് തന്നെ കുറവാവും. ഒരേസമയം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വിശ്വസ്തനായും അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
കേന്ദ്ര മന്ത്രിയായിരിക്കെത്തന്നെ ദീര്‍ഘനാള്‍ ബംഗാള്‍ പിസിസി അധ്യക്ഷനുമായിരുന്നു. അന്നൊക്കെ സിപിഎമ്മുമായി നല്ല ബന്ധമാണ് ഉണ്ടാക്കിയിരുന്നത്. യുപിഎ-ഒന്നിന്റെ കാലത്ത് അതിനെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികളെ ‘നിലയ്ക്ക് നിര്‍ത്താനുള്ള’ ചുമതല പ്രണാബ് ദായ്ക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ വസതിയിലാണ് കോണ്‍ഗ്രസ് – ഇടത് ഏകോപനസമിതി ചേര്‍ന്നിരുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ബിജെപിയെ കോണ്‍ഗ്രസും സിപിഎമ്മും അവരുടെ കൂട്ടാളികളും നേരിടുന്നത് ആര്‍എസ്എസ്-ബിജെപി എന്ന് ഒന്നിച്ചുചേര്‍ത്ത് പറഞ്ഞുകൊണ്ടാണല്ലോ. ആര്‍എസ്എസ് ഫാസിസ്റ്റ് പ്രസ്ഥാനമാണ് എന്നും അത് രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും പിടിമുറുക്കുന്നു എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ നിത്യേന ഉന്നയിക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ടത് ബിജെപിയെയോ നരേന്ദ്രമോദിയേയോ അല്ല മറിച്ച് ആര്‍എസ്എസിനെയാണ് എന്നതാണവര്‍ ഇപ്പോഴും പറയുന്നത്. അത് തന്നെയാണവര്‍ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ പറഞ്ഞുനടന്നത്. സഹിക്കാന്‍ വയ്യാത്ത പ്രസ്ഥാനമായി ആര്‍എസ്എസിനെ ഇക്കൂട്ടര്‍ കാണുന്നു. ഗാന്ധി വധവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസിനെ ആക്ഷേപിക്കാന്‍ ഇപ്പോഴും മിനക്കെടുന്നതും അതുകൊണ്ടാണല്ലോ. അത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ഗാന്ധി വിചാരണ നേരിടുകയാണ്.
സംഘ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന ശക്തമായ സ്വദേശി കാഴ്ചപ്പാടും ദേശീയതയിലൂന്നിയ നിലപാടുകളും മറ്റും ഇക്കൂട്ടരെ അലോസരപ്പെടുത്തുന്നുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ കൈവരിക്കുന്ന കരുത്ത് അവര്‍ക്ക് കാണാതെ പോകാനുമാവുന്നില്ല. ഒരു പരിധിവരെ ബിജെപി നേടുന്ന വലിയ വിജയങ്ങളെ അതൊക്കെയുമായി കൂട്ടിച്ചേര്‍ത്ത് അമ്പരപ്പോടെ കാണുകയാണ് ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍. അപ്പോഴാണ് ഇവിടെ തകര്‍ക്കേണ്ടത് ബിജെപിയെ അല്ല ആര്‍എസ്എസിനെയാണ് എന്നുവരെ പറയാന്‍ ഇടത് നേതാക്കളും രാഹുല്‍ ഗാന്ധിയെപ്പോലുള്ളവരും തയ്യാറാവുന്നത്. അതൊരു ആസൂത്രിത പദ്ധതിയാണ് എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. തൊട്ടതിനും പിടിച്ചതിനും ആര്‍എസ്എസിനെ പഴിക്കുന്ന രീതി. അവിടെയൊക്കെ ഇടത്-കോ ണ്‍ഗ്രസ് നേതാക്കള്‍ ഒരേരീതിയില്‍ സംസാരിക്കുന്നത് കണ്ടിട്ടുമുണ്ട്. അതിനൊക്കെയിടയിലാണ് പ്രണബ് മുഖര്‍ജിയെപ്പോലുള്ള ഒരാള്‍ ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിക്കാന്‍ സമ്മതിക്കുന്നത്. തീര്‍ച്ചയായും അത് നല്കുന്ന സന്ദേശം വ്യക്തമാണ്.
മുന്‍ രാഷ്ട്രപതിയുടെ നീക്കത്തെ ഗൗരവമായി കാണുന്നില്ല എന്നാണ് ചില കോണ്‍ഗ്രസുകാരുടെ നിലപാട്. അങ്ങനെയേ അവര്‍ക്ക് പറയാനാവൂ. ‘നിങ്ങള്‍ പറഞ്ഞുനടക്കുന്നതൊക്കെ വിവരക്കേടാണ്; എനിക്ക് ആര്‍എസ്എസിനെ മനസ്സിലായിട്ടുണ്ട് ………..” എന്നല്ലേ ക്ഷണം സ്വീകരിച്ചതിലൂടെ പ്രണബ് മുഖര്‍ജി കോണ്‍ഗ്രസുകാരോട് വ്യക്തമാക്കിയത്? ഇനി വിമര്‍ശകര്‍ക്ക് മനക്കോട്ട കെട്ടാവുന്നത് ‘നാഗ്പൂരില്‍ ചെന്ന് ആര്‍എസ്എസിനെ പ്രണാബ് ദാ വിമര്‍ശിക്കുമെന്നാവാം. ആ പ്രതീക്ഷയ്ക്കും ഈ മാസം 7 വരെയേ ആയുസ്സുള്ളൂ. നല്ല നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം അവിടെ മുന്നോട്ട് വച്ചാല്‍ തീര്‍ച്ചയായും അത് പരിശോധിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറാവുക തന്നെ ചെയ്യും. അതാണ് ആര്‍എസ്എസ് രീതി.
ഇവിടെ നാം കാണേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവതുമായി മുന്‍ രാഷ്ട്രപതിക്കുള്ള അടുപ്പം. 2015 നവംബറില്‍ സര്‍സംഘചാലക് ദീപാവലി സന്ദേശവുമായി രാഷ്ട്രപതിഭവനിലെത്തിയിരുന്നു. അന്ന് അവര്‍ രണ്ടുപേരും നിശ്ചയിച്ചതിലുമധികം നേരം ഒന്നിച്ചുചിലവിട്ടു. രണ്ടുപേര്‍ക്കും അടുത്തറിയാനുള്ള അവസരമായി അത് മാറിയിരിക്കണം. പിന്നീട്, രാഷ്ട്രപതി ഭവനില്‍നിന്ന് ഇറങ്ങുന്നതിന് മുന്‍പായി സര്‍സംഘചാലകിനെ കാണാന്‍ മുഖര്‍ജി താല്പര്യം പ്രകടിപ്പിച്ചു.
ഭാഗവതിനെ ഉച്ച ഭക്ഷണത്തിന് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. 2017 ജൂണില്‍ ആയിരുന്നു അത്. ആ അടുപ്പം കൂടുതല്‍ മുന്നോട്ട് പോയിരിക്കണം. അതല്ലെങ്കില്‍ മുഖര്‍ജിയെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറാവുമായിരുന്നോ? ഏതോ ഒരു പരിപാടിക്ക് ക്ഷണിച്ചത് കൊണ്ട് പോവുന്നു, എന്നാവില്ല തീര്‍ച്ച പ്രണാബ് ദാ ചിന്തിച്ചതും തീരുമാനിച്ചതും. വളരെ ഭാവാത്മകമായിട്ടാണ് രണ്ടുകൂട്ടരും നാഗ്പൂര്‍ പരിപാടിയെ കാണുന്നത്.
മറ്റൊന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പ്രണാബ് ദാ നടത്തിയ അഭിപ്രായപ്രകടനമാണ്. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്: ‘അത്യധ്വാനം ചെയ്യാനുള്ള കഴിവ് മോദിക്കുണ്ട്; വ്യക്തമായ കാഴ്ചപ്പാടും. ലക്ഷ്യം കാണാനായി അദ്ദേഹം തീവ്രമായി പ്രവര്‍ത്തിക്കുന്നു. ഒരു സംസ്ഥാനത്ത് ഭരണം നടത്തിയ പരിചയം മാത്രമുള്ള മോദിക്ക് അതൊക്കെ അത്ര എളുപ്പമല്ല; പാര്‍ലമെന്റില്‍ പോലും അദ്ദേഹം അംഗമായിട്ടില്ലെന്ന് ഓര്‍ക്കണം. അതാണ് മോദിയുടെ വിജയം, പ്രത്യേകത…..’ ഈ വാക്കുകള്‍ നല്കുന്ന സൂചന വ്യക്തമല്ലേ? സര്‍സംഘചാലകനുമായും മോദിയുമായുമുള്ള അടുപ്പം ഒരു പക്ഷെ ആര്‍എസ്എസിനെ അടുത്തറിയാന്‍ മുഖര്‍ജിയെ പ്രേരിപ്പിച്ചിരിക്കണം.
ആര്‍എസ്എസ് പരിപാടികളില്‍ ഡോ. എപിജെ അബ്ദുല്‍ കലാം ഒഴികെ മുന്‍ രാഷ്ട്രപതിമാര്‍ പങ്കെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. മുന്‍ പ്രധാനമന്ത്രി എബി വാജ്പേയി, മുന്‍ ഗവര്‍ണര്‍മാര്‍, നിലവിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരൊക്കെ സാധാരണ എത്താറുണ്ട്. ദലൈ ലാമ, സ്വാമി ചിന്മയാനന്ദ, ജസ്റ്റിസ് കെടി തോമസ് എന്നിവരും ഒടിസിയില്‍ എത്തിയവരില്‍ പെടും. മഹാത്മാഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ശിബിരത്തില്‍ എത്തിയിരുന്നു. ദല്‍ഹിയില്‍ ഒരു സായാഹ്ന പരിപാടിയിലും അദ്ദേഹം സംബന്ധിച്ചു. ലോകനായക് ജയപ്രകാശ് നാരായണന്, ആചാര്യ വിനോബാ ഭാവെ തുടങ്ങിയവരുടെ സാന്നിധ്യവും സംഘ പരിപാടികളില്‍ ഉണ്ടായിട്ടുണ്ട്.
ഇക്കാലത്തായി വിദേശ നയതന്ത്ര പ്രതിനിധികളും മറ്റും നാഗപ്പൂരിലെത്തി ആര്‍എസ്എസിനെ അടുത്തറിയാനും മറ്റും ശ്രമിക്കുന്നുണ്ട്. 1963-ലെ റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് ആര്‍എസ്എസിനെ ക്ഷണിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. 1965-ലും മറ്റും ഇന്ത്യ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധ-പോലീസ് സേനകളെ സഹായിക്കാന്‍ ആര്‍എസ്എസുകാരെ നിയോഗിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനൊക്കെയപ്പുറമാണ് പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനം. അതാവട്ടെ സംഘ പ്രസ്ഥാനങ്ങളെക്കുറിച്ച് ഒരു അടിസ്ഥാനവുമില്ലാതെ ആക്ഷേപമുന്നയിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ഇടതുപക്ഷക്കാര്‍ക്കുമുള്ള ശക്തമായ മറുപടിയുമാണ്.
കെവിഎസ് ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: