തലശ്ശേരി: എടക്കാട് ഏഴരക്കടപ്പുറത്തെ അപകടമേഖലയില്‍ കുട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ പൊങ്ങി. ഏച്ചൂര്‍ മതുക്കോത്ത് കുന്നാവ് വീട്ടില്‍ അഖില്‍ജിത്തിന്റെ മൃതദേഹമാണ് അപകടസ്ഥലത്തിന് തൊട്ടപ്പുറം ചോരക്കല്ലിനടുത്ത് ഇന്നലെ രാവിലെ ആറരയോടെ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അഖില്‍ജിത്തിനെ കടലില്‍ കാണാതായത്. സ്ഥിരം അപകടമേഖലയായ ഇവിടെ കൂട്ടുകാരായ എട്ടംഗ സംഘത്തിനൊപ്പം എത്തിയതായിരുന്നു യുവാവ്. മൂന്ന് പേര് മാത്രം കുളിക്കാനിറങ്ങി. അകലെയുള്ള കല്ലിനടുത്തേക്ക് നിന്തി നീങ്ങുന്നതിനിടയില്‍ തളര്‍ന്ന കൂട്ടത്തിലൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇതിനിടയിലാണ് അഖില്‍ജിത്തിനെ തിരയടിച്ച് അകറ്റിയത്. കാണാതായ വിവരം അറിഞ്ഞയുടനെ മത്സ്യത്തൊഴിലാളികളും എടക്കാട് പോലീസും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും തീരദേശ പോലിസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. രാത്രി പെയ്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇന്നലെ കാലത്ത് കടലില്‍ പൊങ്ങിയ മൃതദേഹം മത്സ്യത്തൊഴിലാളികളും പോലിസും ചേര്‍ന്ന് കരയിലെത്തിച്ചു. എടക്കാട് എസ്ഐ എം.പുരുഷോത്തമന് സ്ഥലത്ത് വച്ച് തന്നെ ഇന്‍ക്വസ്റ്റ് നടത്തി. കോയമ്പത്തൂരില്‍ പെട്രോളിയം കെമിക്കല്‍ കോഴ്സ് ചെയ്യുകയാണ് അഖില്‍ജിത്ത്. വലിയന്നൂരിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവര്‍ രമേശന്-ഗീത ദമ്പതികളുടെ മകനാണ്. സഹോദരി: രാഖി. അപകടച്ചുഴികളുള്ള ഏഴര ചോരക്കല്ലിനടുത്ത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ മൈസൂര്‍ വീരാജ്പേട്ടക്കാരനായ യുവാവും നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: