എരുവട്ടി: കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലെ അതിപ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള ഇളനീര്‍ക്കാവുകള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സങ്കേതങ്ങളില്‍ നിന്നും എഴുന്നള്ളിച്ചെത്തിക്കുന്നെങ്കിലും അതിപ്രധാനമായ എരുവട്ടിക്കാവില്‍ നിന്നുള്ള എണ്ണഇളനീര് സംഘം എരുവട്ടിത്തണ്ടയാന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വീരഭദ്രന്റെ അകമ്പടിയോടെ പാണി, കുറുങ്കുഴല്‍ എന്നീ വാദ്യവിശേഷങ്ങളുമായി ഇന്നലെ തിരുവോണം നക്ഷത്രത്തില്‍ എരുവട്ടിക്കാവില്നിന്നും എഴുന്നള്ളിച്ചുപോയി. സംഘം ചതയം നക്ഷത്രത്തിനുള്ള ഇളനീര്വെപ്പിനുമുമ്പെ സന്നിധാനത്ത് എത്തിച്ചേരും. ചമയങ്ങളൊരുക്കി ക്ഷേത്ര സീനിയര്‍ ട്രസ്റ്റി ടി.കെ.കുഞ്ഞനന്തക്കുറുപ്പില്നിന്നും ദക്ഷിണ സ്വീകരിച്ചതില്‍പ്പിന്നെ സംഘാംഗങ്ങള്‍ പരസ്പരം താംബൂലം കൈമാറി വണങ്ങി. വീരഭദ്രകോലധാരി വള്ള്യായി അഞ്ഞൂറ്റാന്‍ രവി വായ്ത്താരി ചൊല്ലി വാദ്യഘോഷം മുഴക്കുന്നതിന് അനുവാദം തേടി. കോട്ടയംബാക്ക പത്മനാഭന്റെയും എരുവട്ടി ചെമ്മരശ്ശേരി ബൈജേഷിന്റെയും കുറുങ്കുഴലും മുന്നൂറ്റാന്‍ സഹജന്, സുരേഷ് എന്നിവരുടെ പാണിവാദ്യവും എഴുന്നള്ളത്തിന് മാറ്റ് കൂട്ടി. തണ്ടയാന് ശിരസ്സിലേറ്റിയ എണ്ണകുംഭത്തിനുള്ള തൃക്കൈക്കുട മണ്ടോടി സജീഷ് വഹിച്ചു. ഇളനീര്‍ക്കാവുമായി അണിചേര്‍ന്ന ഘോഷയാത്രയില്‍ ഏറെ ഭക്തജനങ്ങള്‍ അനുയാത്ര ചെയ്തു. ദേവസ്വം ട്രസ്റ്റിമാര്ക്കുപുറമെ സേവാസമിതി ഭാരവാഹികളായ എം.പ്രഭാകരന്, ഇ.ജനാര്ദ്ദനന് നമ്പ്യാര്‍, പങ്കജം ടീച്ചര്‍ തുടങ്ങിയ ദേവസ്വം അധികാരികളും മറ്റു ഭക്തജനങ്ങളും യാത്രയയപ്പിന് സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: