പരിസ്ഥിതിദിനമല്ലേ എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കണം എന്ന നിര്‍ദ്ദേശം മേലധികാരികളില്‍ നിന്നു ലഭിക്കും. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ആഘോഷിക്കുന്നു. മരം നടലും ചര്‍ച്ചകളും ചിത്രരചനാ-ഉപന്യാസ മത്സരങ്ങളും റാലിയും അവാര്‍ഡു നല്‍കലും വാങ്ങലും മരങ്ങളെ ആദരിക്കലും പുഴയെ തൊഴലും ബാക്കി വരുന്ന പാഴ് വസ്തുക്കള്‍ പുഴയിലേക്ക് തന്നെ വലിച്ചെറിയലും മീറ്റിംഗുകളും ക്ലാസുകളുമൊക്കെ മുറ തെറ്റാതെ അരങ്ങേറുന്നു. ഓര്‍ഗാനിസങ്ങള്‍ക്ക് (ജീവികള്‍ക്ക്) ഒരു ഗുണവുമില്ലെങ്കിലും ഓര്ഗനൈസേഷന് പേരും പ്രശസ്തിയും കിട്ടും. പിന്നെ പതിവുപോലെ പ്രകൃതിചൂഷണം തുടരുകയും ചെയ്യുന്നു.
സ്വാഭാവികമായി സംഭവിക്കുന്നതിനേക്കാള്‍ പതിനായിരം ഇരട്ടി വേഗത്തില്‍ ജൈവവംശനാശം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകമെമ്പാടും 80000 ഏക്കറോളം വനങ്ങള്‍, ഓരോ ദിവസവും വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാത്തിനും കാരണക്കാരനായും ഉത്തരവാദിയായും നാം പരസ്പരം വിരല്‍ചൂണ്ടുകയാണ്. പരിസ്ഥിതി നാശം നമ്മുടെ നാശത്തിന് കാരണമാകുമെന്ന് സമ്മതിക്കുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള യത്നത്തില്‍ നാം അന്യോന്യം പഴിചാരുന്നു. സത്യത്തില്‍ പ്രകൃതി സംരക്ഷണം ആരുടെ ഉത്തരവാദിത്തമാണ്? പ്രകൃതി നല്കുന്ന സേവനങ്ങള്‍ക്ക് പകരമായി ഒരു കടമപോലെ, ചെയ്യുന്ന ജോലിയുടെ ഭാഗമല്ലാതെ ആരെങ്കിലും ഇത് ഏറ്റെടുക്കുമോ? നമുക്ക് വനംവകുപ്പ് ഉണ്ട്. ആ സംവിധാനം നന്നായി പ്രവര്‍ത്തിക്കാന്‍ നിയമങ്ങളും ഉണ്ട്. അതുകൊണ്ട് പ്രകൃതി സംരക്ഷണം വനംവകുപ്പിന്റെ മാത്രം ജോലിയാണോ? വനം വകുപ്പ് സൗജന്യമായി നല്‍കാതെ, ജൂണ്‍ 5-ാം തീയതിയ്ക്കു നാം കല്പിച്ചു നല്കിയ നന്മനോക്കാതെ എത്രപേര്‍ ഭൂമിയില്‍ മരം നടുന്നുണ്ട്? അടുത്ത തലമുറയ്ക്ക് മാത്രം ഉതകുന്ന രീതിയില്‍ നാട്ടുമാവും ഈന്തും കുടപ്പനയും എത്രപേര്‍ നട്ടുപിടിപ്പിക്കുന്നുണ്ട്? നമ്മള് നല്കുന്ന നികുതിപ്പണത്തില്‍ നിന്ന് ഒരു ഭാഗമുപയോഗിച്ച് സര്‍ക്കാര്‍ വനം-വന്യജീവി സംരക്ഷണത്തിന് നീക്കി വയ്ക്കുന്നതിലൂടെ നമ്മുടെ സര്‍ക്കാരിന്റെ പ്രകൃതിയോടുള്ള കടപ്പാട് തീരുമോ?
ഇവിടെ ഒരു അടിസ്ഥാനഘടകമുണ്ട്. നമുക്കെല്ലാവര്‍ക്കും ശുദ്ധവായു ശ്വസിക്കണം. ശുദ്ധജലം കുടിക്കണം, അതുപോലെ മായവും വിഷവും കലരാത്ത ശുദ്ധമായ ഭക്ഷണം കഴിക്കണം. ഈ മൂന്ന് ആവശ്യങ്ങളും നിറവേറ്റാനാണ് പ്രകൃതിയെ, ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത്. ഓരോരുത്തരും ജോലി ചെയ്യുന്നത് ഓരോരോ മേഖലകളിലും തലങ്ങളിലുമാണെങ്കിലും വിശക്കുമ്പോള്‍ ജോലിസ്ഥലത്തെ വസ്തുക്കളെയല്ല തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. ബാങ്ക് മാനേജര്‍ കറന്‍സിയും ഡോളറും രൂപയും നാണയങ്ങളും ഡിഡിയും ചെക്കുബുക്കുകളുമൊന്നുമല്ല ഭക്ഷിക്കുന്നത്. നിയമജ്ഞര്‍ നിയമങ്ങളും രാഷ്ട്രമീമാംസകളും വിധിപകര്‍പ്പുകളും ഭക്ഷിച്ചല്ല വയര്‍ നിറയ്ക്കുന്നത്.
വലിയകെട്ടിടത്തിന്റെ ഇരുണ്ട ഉള്‍മൂലയില്‍ ഒരു പ്രകൃതിയും കാണാതെ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന് വിശക്കുമ്പോള്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും ഹാര്ഡ്ഡിസ്ക്കും പ്രോഗ്രാമുകളും കഴിക്കില്ല. ഇവരെല്ലാം, പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന അരിയും ഗോതമ്പും കൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിച്ചുതന്നെയാണ് വയര്‍ നിറയ്ക്കുന്നത്. മണ്ണില്‍ നിന്നു കിണര്‍വഴിയും കുഴല്‍ കിണര്‍ വഴിയും പുഴയില്‍ നിന്നും കായലില്‍ നിന്നുമെല്ലാം ലഭിക്കുന്ന ശുദ്ധജലം കുടിച്ചു തന്നെയാണ് ദാഹമകറ്റുന്നത്. സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ ഒരുവനും ജീവന് നിലനിര്‍ത്താനുള്ള പ്രാണവായു ലഭിക്കുന്നില്ല. നല്ലഭക്ഷണം തന്നെ ലഭിക്കണമെന്ന് വാശിപിടിക്കുമ്പോള്‍ എവിടെയെങ്കിലും അത് വിഷം പ്രയോഗിക്കാതെ വിളയിച്ചെടുത്താല്‍ മാത്രമേ ഉണ്ടാകൂ എന്നും കൂടി അറിഞ്ഞിരിക്കുക. ശുദ്ധജലം തന്നെ കുടിക്കണമെന്ന് താല്പര്യം കാണിക്കുന്നവര്‍ എവിടെയെങ്കിലും ശുദ്ധജല സ്രോതസ്സ് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. ശുദ്ധവായു ലഭിക്കാന്‍ വേണ്ടി വിശാലമായ വനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ശുദ്ധവായു ശ്വസിക്കുന്നവര്‍ ഉറപ്പാക്കട്ടെ.
ഈ പ്രകൃതി വിഭവങ്ങള്‍ ദുഷ്ടനും ശിഷ്ടനും ഒരുപോലെ ലഭ്യമാകുന്നത്, ഏത് ജോലിചെയ്യുന്നവനും ഇടതടവില്ലാതെ കിട്ടുന്നത് പ്രകൃതിക്ക് ആരോടും ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ട് പ്രകൃതിവിഭവങ്ങള്‍ സ്വീകരിക്കുന്നവര്‍ അതൊക്കെയും സംരക്ഷിക്കുന്ന കടമയില്‍ നിന്നു മാറിനില്‍ക്കുന്നത് പ്രകൃതിയോടുള്ള നന്ദികേടാണ്. താന്‍ വലിയ ഉദ്യോഗസ്ഥനാണെന്നോ, താന്‍ നേതാവാണെന്നോ ഇതൊന്നും തന്റെ ജോലിയല്ലെന്നോ ഒക്കെ പറഞ്ഞ് ആര്‍ക്കും ഈ കടമയില്‍ നിന്നു മാറിനില്‍ക്കാനുമാവില്ല.
ഇതൊക്കെ വനംവകുപ്പിന്റെ ജോലിയല്ലേ? ഇതിനൊക്കെ കുറേ പരിസ്ഥിതി പ്രവര്‍ത്തകരുണ്ടല്ലോ, കോടതികള്‍ക്ക് ഇതില്‍ ഇടപെട്ടുകൂടേ, നമ്മുടെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇത് ഏറ്റെടുത്തുകൂടെ, ഇവിടെയൊരു ബയോഡൈവേഴ്സിറ്റി ബോര്‍ഡുണ്ടല്ലോ എന്നൊക്കെപറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താം. പക്ഷേ, അതുകൊണ്ട് നമ്മുടെ കടമ തീരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ശുദ്ധവായു ശ്വസിക്കുന്നവന്റെയും ശുദ്ധജലം കുടിക്കുന്നവന്റെയും നല്ല ഭക്ഷണം കഴിക്കുന്നവന്റെയും മാറ്റമില്ലാത്ത കടമയാണ് പ്രകൃതി സംരക്ഷണം.
ഡോ.ജോമി അഗസ്റ്റിൻ
(പാലാ സെന്റ് തോമസ് കോളേജ്, ബോട്ടണി വിഭാഗം തലവനാണ് ലേഖകന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: