കൊട്ടിയൂര്‍: കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണ ആരാധന നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയില്‍ എത്തിച്ചു. വേക്കളം കരോത്തുനിന്നും സ്ഥാനികന് മൂന്ന് വീതം മുളംകുറ്റികളില്‍ പാലമൃത് നിറച്ച് വാട്ടിയ ഇലകൊണ്ട് വായ മൂടിക്കെട്ടി കവൂള്‍ നാരു കൊണ്ട് ബന്ധിച്ച് തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരിലെത്തിച്ച പാലമൃതാണ് ആരാധനയ്ക്ക് ഉപയോഗിച്ചത്. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടന്നത്.
തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ‘ശീവേലിക്ക് വിളിച്ചതോടെ’ എഴുന്നള്ളത്തിന് തുടക്കമായി. തിരുവോണ ആരാധന ദിവസം മുതല്‍ ശീവേലിക്ക് വിശേഷവാദ്യങ്ങള്‍ ആരംഭിച്ചു. ആനകള്‍ക്ക് സ്വര്‍ണ്ണവും (ശ്രീപാര്‍വ്വതി) വെളളിയും (ശ്രീപരമേശ്വരന്) കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റെലങ്കാരങ്ങളും ആരാധന ദിവസങ്ങളില്‍ ഭണ്ഡാരങ്ങള്‍ (സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം, വൈള്ളിവിളക്ക് വെള്ളിക്കിടാരം വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങള്‍ മാത്രം) ശിവേലിക്ക് അകമ്പടിയായി ആരംഭിച്ചത് തിരുവോണ ആരാധന മുതലാണ്. പൊന്നിന് ശീവേലിയാണ് തിരുവോണം ആരാധനയ്ക്ക് നടന്നത്. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്തു മത്തവിലാസം കൂത്ത് പൂര്‍ണരൂപത്തില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: