കണ്ണൂര്‍: മഴക്കാലത്ത് വഴിയരികിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്റുകളിലും മറ്റും അന്തിയുറങ്ങുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ ഉറങ്ങാനും അത്താഴം നല്‍കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ സാമൂഹ്യ സുരക്ഷാ വകുപ്പിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്കി. ഇത്തരത്തിലുള്ളവരുടെ ദുരന്തപൂര്‍ണമായ സാഹചര്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി.
വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റുവാന്‍ ദുരന്ത നിവാരണ നിയമപ്രകാരം യോഗം നിര്‍ദേശം നല്കി. ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. അപകടകരവും അടിയന്തിരമായി മാറ്റേണ്ടതുമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാനുള്ള അനുമതി നല്കാന് പ്രാദേശികമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തണം. ഈ നിര്‍ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത.
അതുപോലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ ദുരന്ത നിവാരണ നിയമപ്രകാരം സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ദേശം നല്കി. ഈ നിര്‍ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത.
രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താല്‍, ഇത്തരത്തില്‍ മഴ പെയ്യുന്ന വില്ലേജുകളിലുള്ള പാറമടകളില്‍ പാറ പൊട്ടിക്കുന്നതിന്, മഴ പെയ്യാതെ 24 മണിക്കൂര്‍ സമയം ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് യോഗം അനുമതി നല്കി. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പും ഉയരവുമുള്ള വേലിയോ മതിലോ കെട്ടി സംരക്ഷിക്കേണ്ടതാണ്. ഇത് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഈ നിര്‍ദേശം എല്ലാ പാറമട ഉടമസ്ഥരും 45 ദിവസത്തിനുള്ളില്‍ പാലിച്ചുവെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉറപ്പുവരുത്തും. പ്രവര്‍ത്തനം നിലച്ച പാറമട, കുളങ്ങളുള്ള പാറമട ഉടമസ്ഥര്‍ക്കും ഈ തീരുമാനം ബാധകമാണ്. പുറമ്പോക്കിലുള്ള, നിലവില്‍ പ്രവര്‍ത്തനം നിലച്ച പാറമടകളിലുള്ള ഇത്തരം കുളങ്ങള്‍ക്ക് വേലി/മതില് കെട്ടേണ്ട ഉത്തരവാദിത്തം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനാണ്.
പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയമുള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ വെക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചാലുകളിലുടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ വാഹനം നിര്‍ത്തരുതെന്ന അപകട സൂചനാ ബോര്‍ഡുകള്‍ വെക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. ജില്ലയില്‍ അപടകരമായ തൂക്കുപാലങ്ങളുണ്ടെങ്കില്‍ അറ്റകുറ്റപ്പണി നടത്താനോ പൊളിച്ചുകളയാനോ നിര്‍ദേശം നല്കി. സ്ഥിരമായി അപകടമുണ്ടാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം.
എല്ലാ സ്കൂളുകളും ജുണ് 15ന് മുമ്പ് പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് ജലസംരക്ഷണം, മഴക്കാലത്തെ സുരക്ഷ, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്കി. അടിയന്തിര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ദുരിതാശ്വാസ നടപടികള്‍, ദുരന്ത നിവാരണ നടപടികള്‍ എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ എം.ടി. അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: