പാരീസ്: ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്യംസ് പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി.
ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ , മാക്സിമിലിയന്‍ മാര്ട്ടററുടെ വെല്ലുവിളി അതിജീവിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. നിലവിലെ ചാമ്പ്യനായ നദാല്‍ സ്കോര്‍ 6-3, 6-2, 7-6 (7-4) എന്ന സ്കോറിനാണ് ജയിച്ചുകയറിയത്. ഡീഗോ ഷവാര്ട്സ്മാനെയാണ് നദാല്‍ ക്വാര്‍ട്ടറില്‍ നേരിടുക. അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ കെവിന് ആന്‍ഡേഴ്സണെ തോല്‍പ്പിച്ചാണ് ഡീഗോ ക്വാര്‍ട്ടറിലെത്തിയത്.
സ്കോര്‍:1-6,2-6,7-5,7-6,6-2.
കൈയിലെ പരിക്കിനെ തുടര്‍ന്നാണ് സെറീന വില്യംസ് റഷ്യയുടെ മരിയ ഷറപ്പോവക്കെതിരായ നാലാം റൗണ്ട് മത്സരത്തില്‍ നിന്ന് പിന്മാറിയത്. പ്രസവാവധിക്കുശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന സെറീന മൂന്നാം റൗണ്ടില്‍ ജൂലിയ ജോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ- ക്വാര്‍ട്ടറില്‍ കടന്നത്.വനിതകളുടെ ലോക ഒന്നാം നമ്പറായ സിമോണ ഹാലേപ്പ് ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6-2, 6-1.
ജര്‍മനിയുടെ ഏയ്ഞ്ചലിക് കെര്‍ബറാണ് ക്വാര്‍ട്ടറില്‍ സിമോണയുടെ എതിരാളി. കെര്‍ബര്‍ നാലാം റൗണ്ടില്‍ 6-2,6-3 ന് കരോലിന് ഗാര്‍ഷ്യയെ തോല്‍പ്പിച്ചു. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മുന്‍ ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പെയിനിന്റെ ഫെര്‍നാന്‍ഡോ വെര്‍ഡാസ്കോയെ തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-4, 6-2.
തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. ഒരിക്കല്‍ ഇവിടെ കിരീടവും സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ മാര്‍ക്കോ സെച്ചിനാട്ടോയാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. ബെല്‍ജിയത്തിന്റെ എട്ടാം സീഡായ ഡേവിഡ് ഗോഫിനെ അട്ടിമിച്ചാണ് മാര്‍ക്കോ ക്വാര്‍ട്ടറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: