നാല് പതിറ്റാണ്ടുകാലം മലയാള മാധ്യമരംഗത്ത്, ഇന്ത്യന്‍ മാധ്യമരംഗത്ത് എന്നുതന്നെ പറയാം നിറഞ്ഞുനിന്ന മഹാവ്യക്തിത്വം വിടപറഞ്ഞിരിക്കുന്നു. മാധ്യമരംഗത്ത് വനിതകള്‍ ഏറെയുണ്ടെങ്കിലും ‘മാധ്യമ വനിത’ എന്ന വിശേഷണത്തിന് അര്‍ഹത നേടിയ ഒരേയൊരു വനിതാരത്നമായിരുന്നു ലീലാ മേനോന്. ആ നെറ്റിയിലെ, അനന്യമായ പ്രതിഭാവിലാസത്തിന്റെ സിന്ദൂരപ്പൊട്ട് ഒരിക്കല്‍പ്പോലും മാഞ്ഞില്ല. വെല്ലുവിളികള്‍ നിറഞ്ഞ കര്‍മ്മരംഗത്ത് ആത്മാര്‍ത്ഥതയുടെ ആഴംകൊണ്ടും, സ്ഥിരോത്സാഹംകൊണ്ടും വിസ്മയങ്ങള്‍ തീര്‍ത്ത ഇതുപോലൊരു വനിതയ്ക്കുവേണ്ടി നാം ഏറെ കാത്തിരിക്കേണ്ടിവരും.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടില്‍ രാംനാഥ് ഗോയങ്കയുടെ ‘ഇന്ത്യന്‍ എക്സ്പ്രസി’ലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ജ്വലിക്കുന്ന മുഖം നല്കി. എയര്‍ഹോസ്റ്റസുമാരുടെ വിവാഹവിലക്കിനെതിരെ എഴുതിയ ആദ്യ റിപ്പോര്‍ട്ടുതന്നെ മഹത്തായ തുടക്കമായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്ററായി വന്ന അരുണ്‍ ഷൂരിയുടെ നിര്‍ദ്ദേശപ്രകാരം തട്ടകം ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മാറ്റി. വൈപ്പിന്‍ മദ്യദുരന്തം, സൂര്യനെല്ലി പെണ്‍വാണിഭം, പെരുമണ്‍ തീവണ്ടിയപകടം, ക്രൈസ്തവ സഭയുടെ മനുഷ്യക്കടത്ത്, അരുവാക്കോട് വേശ്യാഗ്രാമം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത റിപ്പോര്‍ട്ടുകളിലൂടെ മാധ്യമരംഗത്തെയും സമൂഹത്തിലേയും ശ്രദ്ധാകേന്ദ്രമായി ലീലാ മേനോന് മാറി.
മരണത്തിന്റെ മറുപേരായിരുന്ന കാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഈ അദ്ഭുത വനിത ‘ജന്മഭൂമി’യിലൂടെ രാജ്യത്തെ ആദ്യ വനിതാ എഡിറ്ററും ചീഫ് എഡിറ്ററുമായി. ജന്മഭൂമിയിലെ പതിനൊന്ന് വര്‍ഷവും പ്രായാധിക്യത്തിന്റെ പ്രശ്നങ്ങള്‍ അവഗണിച്ച് യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രവര്‍ത്തിച്ചു. മുഖപ്രസംഗങ്ങളും പംക്തിയും മുടങ്ങാതെ എഴുതിക്കൊണ്ടിരുന്നു. തീരെ അവശനിലയിലായ അവസാന നാളുകളില്‍ മാത്രമാണ് ഇതിന് കഴിയാതിരുന്നത്. ‘ജന്മഭൂമി’യുടെ പത്രാധിപ എന്നതിനുപരി ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘകുടുംബത്തിലെ, ഏവരും ബഹുമാനിക്കുന്ന അംഗമായി ലീലാ മേനോന് മാറി. പങ്കെടുക്കുന്ന പരിപാടികളിലെ കുലീന സാന്നിധ്യവുമായി.
‘ജന്മഭൂമി’യുടെ ചരിത്രത്തിലെ സംഭവബഹുലവും നിര്‍ണായകവുമായ ഒരു കാലഘട്ടത്തില്‍ സ്ഥാപനത്തിനൊപ്പം നിലയുറപ്പിച്ച ലീലാ മേനോന് ഞങ്ങളുടെ പ്രിയപ്പെട്ട ലീലച്ചേച്ചിയായിരുന്നു. മാതൃനിര്‍വിശേഷമായ സ്നേഹവാത്സല്യത്തോടെ ഞങ്ങള്‍ക്ക് വഴികാട്ടുകയും ചെയ്തു. തികച്ചും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ലീലച്ചേച്ചിയുടെ വിടചൊല്ലല്‍ ഒരു നിമിഷം ഞങ്ങളെ നിസ്സഹായരും അനാഥരുമാക്കുന്നു. പക്ഷേ ഓര്‍മകളുടെ ഒരായിരം നെയ്ത്തിരികള്‍ പകരുന്ന വെളിച്ചം ഞങ്ങള്‍ക്ക് തുടര്‍ന്നും വഴികാട്ടും. കര്‍മവിപാകം വന്ന ആ ആത്മാവിന് സദ്ഗതി നേരുന്നു.
കെ. ആര്. ഉമാകാന്തന്‍
മാനേജിങ് എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: