മലപ്പുറം: കേരളത്തെ ഞെട്ടിച്ച തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പോലീസിന്റെ പ്രതികാരം. ഏപ്രില്‍ 18ന് എടപ്പാളിലെ തീയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ കൈമാറിയ തീയേറ്റര്‍ ഉടമ സതീഷിനെയാണ് ചോദ്യം ചെയ്യാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്തത്.
ആദ്യം പോലീസിന് വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യാനെന്ന വ്യാജേന സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ചാനലുകൡ വാര്‍ത്ത വന്നതോടെ പ്രതിരോധത്തിലായ പോലീസ് പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ സതീഷിനെ വിട്ടയച്ചു.
ഏപ്രില്‍ 18നാണ് എടപ്പാളിലെ തീയേറ്ററില്‍ പീഡനം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ചൈല്ഡ്ലൈന് കൈമാറുകയായിരുന്നു. പിന്നീട് ഇദ്ദേഹം ചൈല്ഡ്ലൈന് മുഖേന ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60)യെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജെ. ബേബിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പോലീസിനുണ്ടായ പിഴവും അതിനെ തുടര്‍ന്നുണ്ടായ മാനക്കേടും മറച്ചുവെയ്ക്കുന്നതിനാണ് ഈ പ്രതികാര നടപടിയെന്നും ആരോപണമുണ്ട്. തുടക്കം മുതല്‍ തിയേറ്റര്‍ ഉടമയേയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരെയും പ്രതികളാക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു.
മനഃസാക്ഷി മരവിക്കുന്ന ക്രൂരകൃത്യം കാട്ടിക്കൊടുത്തവരെ സംരക്ഷിക്കേണ്ടതിന് പകരം അവരെ വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കോട്ടയം കെവിന്റെ കൊലപാതകം എന്നീ സംഭവങ്ങളിലൂടെ ഏറെ പഴി കേട്ട കേരള പോലീസിന് മറ്റൊരു നാണക്കേടുകൂടിയായി തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: