തിരുവനന്തപുരം: എടപ്പാളിലെ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈനും മുന്‍ ഡിജിപി സെന്‍കുമാറും. എടപ്പാളിലെ തിയേറ്റര്‍ പീഡനത്തില്‍ കണ്ണടയ്ക്കാമായിരുന്നിട്ടും തിയേറ്റര്‍ ഉടമ സതീഷ് സംഭവം പുറത്ത് കൊണ്ടുവന്നു. പോലീസിന്റെ നടപടി തന്നെ അത്ഭുതപ്പെടുത്തുന്നു. നീതി നിര്‍വ്വഹണ ഭാഗത്തു നിന്നു ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നതെന്നും ജോസഫൈന് വ്യക്തമാക്കി.
പ്രമാണിമാരെ രക്ഷിക്കാനുള്ള നടപടിയാണിതെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പ്രതികരിച്ചു. തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത് നിയമപരമാണ്. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നതായും സെന്‍കുമാര്‍ പറഞ്ഞു. പിണറായിയുടെ പോലീസ് കാട്ടികൂട്ടുന്നത് പ്രാകൃതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
ഇതിനിടെ സതീഷിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിയെ അതൃപ്തി അറിയിച്ചു. പോലീസ് കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി, ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: