ന്യൂദല്‍ഹി: രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്വികിറ്റ്സ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. സിഇഒ ശ്വേത മന്ഗല്, ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരും ജയ്പൂര്‍ കോടതിയില്‍ നല്കിയ കുറ്റപത്രത്തിലുണ്ട്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ നടപടി. 2010-13 കോണ്‍ഗ്രസ് ഭരണകാലത്ത് ആംബുലന്‍സ് സര്‍വീസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.
ജയ്പൂര്‍ മേയര്‍ പങ്കജ് ജോഷി നല്കിയ പരാതിയില്‍ രാജസ്ഥാന് പോലീസാണ് ആദ്യം കേസെടുത്തത്. 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിപ്പ് നിയമവിരുദ്ധമായാണ് സ്വികിറ്റ്സ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നല്‍കിയതെന്നും ചെലവുകളില്‍ കൃത്രിമം നടത്തി കോടികള്‍ തട്ടിയെന്നുമായിരുന്നു പരാതി. നടത്താത്ത സര്‍വീസുകളുടെ വ്യാജ ബില്ലുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. 2014 ജൂണില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ കേന്ദ്ര മന്ത്രി സച്ചിന് പൈലറ്റ്, പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്നിവരെ പ്രതിയാക്കി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 2015 ആഗസ്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അശോക് ഗെഹ്ലോട്ട്, സച്ചിന് പൈലറ്റ്, കാര്‍ത്തി ചിദംമ്പരം തുടങ്ങിയവര്‍ക്കെതിരെ പരാമര്‍ശമില്ല. തെളിവ് ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറിനെതിരെയും അഴിമതി ആരോപണമുയര്‍ന്നിരുന്നു. സച്ചിന് പൈലറ്റും കാര്‍ത്തിയും സ്വികിറ്റ്സിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരാണ്. രവി കൃഷ്ണ ഡയറക്ടറും. രവി കൃഷ്ണയുടെയും ശ്വേത മന്ഗലിന്റെയും 11.57 കോടി രൂപയുടെ സ്വത്തുക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ച് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: