ആലുവ: സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരേ തുത്തൂക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരേ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി തമിഴ്നാട് പോലീസ് ആലുവയിലെത്തി. എടയപ്പുറത്തെ ഇയാളുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വേല്‍രാജ് എന്നയാള്‍ ആലുവയ്ക്കടുത്ത് എടയപ്പുറം ഭാഗത്തുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട് പോലീസ് എത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വേല്‍രാജ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടതായി സൂചന ലഭിച്ചതിനാല്‍ തമിഴ്നാട് പോലീസ് അങ്ങോട്ടേയ്ക്ക് പോയി.
തൂത്തുക്കുടി എസ്ഐ അടക്കം നാലംഗ തമിഴ്നാട് സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ അന്വേഷണം നടത്തുന്നത്. വേല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്. വീഡിയോ ദൃശ്യങ്ങളില്‍ വേല്‍രാജിന്റെ പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു.
തൂത്തുക്കുടിയിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും നിരവധി പേര് മരിച്ചിരുന്നു. അക്രമത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: