തിരുവനന്തപുരം: നിപ വൈറസ് ബാധ രണ്ടാംഘട്ടത്തില്‍ വ്യാപിക്കാന്‍ ഇടയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും പുതിയതായി രോഗലക്ഷണത്തോടെ ആരും ചികിത്സ തേടിയിട്ടില്ലെന്നും ഇത് ശുഭസൂചനയാണെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസ് ബാധ വളരെ പെട്ടന്ന് കണ്ടുപിടിച്ചതിനാല്‍ പടരുന്നതിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചു. വലിയ ഭീതിക്ക് ഇനി അടിസ്ഥാനമില്ല. വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും ജൂണ്‍ അവസാനം വരെ നല്ല ജാഗ്രത വേണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 13 പേര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം നിപ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിപയുടെ പേരില്‍ ചിലര്‍ അനാവശ്യമായി ഭീതിപരത്തുകാണെന്നും ഇത് ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: