കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പുതിയ അടവുമായി രംഗത്ത്. പാര്‍ട്ടി പോഷക സംഘടനയായ കേരള സംസ്കൃത സംഘമെന്ന കടലാസ് സംഘടനയെ മുന്നില്‍ നിര്‍ത്തിയാണ് നീക്കം.
കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുമതത്തിലെ അപചയങ്ങളെ എതിര്‍ക്കാനും ഹൈന്ദവികതയുടെ യഥാര്‍ത്ഥ സത്തയും ആദര്‍ശവും ഊട്ടിയുറപ്പിക്കാനും എന്ന പേരില്‍ കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രാങ്കണത്തില് നാളെ ‘പ്രായശ്ചിത്ത ശയനപ്രദക്ഷിണം’ നടത്തുമെന്ന് കേരള സംസ്കൃത സംഘം രാമനുണ്ണിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചു.
ജമാ അത്തെ ഇസ്ളാമിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഹയാത്രികനായ രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള പരിപാടി സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്. സംഘത്തിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ സിപിഎം സഹയാത്രികനായ ‘ആദ്ധ്യാത്മിക’ പ്രഭാഷകനാണ്, മലബാര്‍ ദേവസ്വം ഏരിയാ കമ്മിറ്റിയംഗമാണ്.
ശുദ്ധികലശത്തിന് ഹിന്ദുക്കള്‍ ഒരുങ്ങണമെന്നാണ് രാമനുണ്ണിയുടെ ആഹ്വാനം. എഴുത്തുകാരെയും കലാകാരന്മാരെയും ആത്മീയവിശ്വാസികളെയുമെല്ലാം ഒപ്പം കിടന്നുരുളാന്‍ ഇവര്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ആരാധനാ കേന്ദ്രമായ ക്ഷേത്രത്തെ സമരാഭാസത്തിന്റെ കളമാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും ദേവസ്വം അധികാരികള്‍ പരിപാടിക്കുളള അനുമതി നിഷേധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: