പത്തനംതിട്ട: ദുരൂഹസാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മറിയം ജെയിംസിനായി പോലീസ് ഇന്നലെ വനമേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലാണ് തിരച്ചില്‍ നടത്തിയത്. മൂന്ന് ജില്ലകളിലെ പോലീസുകാര്‍ പത്ത് സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. ജെസ്നയെ കാണാതായി 75 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു തിരച്ചില്‍.
എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ഇടുക്കി ജില്ലയില്‍ പരുന്തുംപാറ, മത്തായികൊക്ക, പാഞ്ചാലിമേട് എന്നിവിടങ്ങളിലും പത്തനംതിട്ട, കോട്ടയം അതിര്‍ത്തിയായ പൊന്തന്‍പുഴ വനത്തിലും ഇരുപത്തിയേഴാം മൈലിലും തിരച്ചില്‍ നടത്തി. ഒരു സംഘത്തില്‍ ഒരു എസ്ഐ യും ഒന്‍പത് പോലീസുകാരും ഒരു ഗൈഡുമാണ് ഉണ്ടായിരുന്നത്. ഒരു ഡിവൈഎസ്പി, അഞ്ച് സിഐമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എന്സിസിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരും പങ്കെടുത്തു. പോലീസ് സംഘം രാവിലെ എരുമേലി പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്. ജെസ്ന പഠിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളും തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഐജി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു വനമേഖലയിലെ അന്വേഷണം. വനത്തിലെ ആത്മഹത്യാ പോയിന്റുകളിലും പരിശോധന നടത്തി. അപകടം ഉണ്ടായാല്‍ വേഗത്തില്‍ പുറംലോകം അറിയാത്ത മേഖലകളാണ് പ്രധാനമായും അരിച്ചുപെറുക്കിയത്.
മാര്‍ച്ച് 22നാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ എരുമേലി വെച്ചൂച്ചിറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന(20)യെ കാണാതായത്. വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജസ്നയെ പിന്നീട് കാണാതാകുകയായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെയെത്തിയും പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: